കൊച്ചി: മരങ്ങൾക്കിടയിൽ കെട്ടിയ നൈലോൺ നാടകൾ. അതിൽ ബാലൻസു ചെയ്ത് നീങ്ങുന്നവർ, അമ്മാനമാടുന്നവർ... കൊച്ചിയിലെ പാർക്കിലും ബീച്ചിലും ഇവരെ കാണാം. ശരീരത്തിന് വ്യായാമവും മനസിന് ഏകാഗ്രതയും നൽകുന്ന സ്ലാക്‌ലൈനിംഗ് എന്ന വിനോദമാണിത്.
'ഋ ഡോട്ട് പ്ലേ(Eru.play)" കൂട്ടായ്മയാണ് കേരളത്തിൽ സ്ലാക്‌ലൈനിംഗിന്റെ പ്രചാരകർ. സ്ലാക്‌ലൈൻ എന്നറിപ്പെടുന്ന ബലമുള്ള നാട മരങ്ങൾക്കിടയിൽ പല ഉയരത്തിലും നീളത്തിലും അയച്ചുകെട്ടുന്നു. ഇതിലൂടെ നടക്കുക മാത്രമല്ല, ഒറ്റക്കാലിൽ നിൽക്കുന്നവരും അമ്മാനമാടുന്നവരും വിരൽത്തുമ്പിൽ സ്പിന്നിംഗ് ക്ലോത്ത് കറക്കുന്നവരുമെല്ലാം ഋ.പ്ലേ സംഘത്തിലുണ്ട്. മോഹൻലാലിന്റെ മകൻ പ്രണവിന്റെ സ്ളാക്ക് ലൈനിംഗ് വീഡിയോകൾ ഇടക്കാലത്ത് വൈറലായിരുന്നു.
ഞായറാഴ്ചകളിൽ പനമ്പിള്ളിനഗർ സെൻട്രൽ പാർക്കിൽ എത്തുന്നവർക്ക് പരിശീലനം സൗജന്യം. ജിമ്മുകളും സ്ഥാപനങ്ങളും ആവശ്യപ്പെട്ടാൽ 20പേരുടെ ഗ്രൂപ്പിന് 20,000 രൂപ നിരക്കിൽ പരിശീലനം നൽകും.വള്ളിയിൽ ബാലൻസ് ചെയ്ത് ഇരിക്കാനാണ് ആദ്യം പഠിപ്പിക്കുക. തുടർന്ന് ദേഹം പ്രത്യേക പൊസിഷനിലാക്കി എഴുന്നേൽക്കാം. വഴക്കമുണ്ടെങ്കിൽ സ്ലാക്‌ലൈനിലൂടെ പിച്ചവയ്‌ക്കാൻ മിനിട്ടുകൾ മതിയാകും. ബാലൻസ് പിടിക്കാൻ സർക്കസിലേതുപോലെ വടി വേണ്ട. ഊഞ്ഞാൽ പോലെ ആടുന്ന നാടയിൽ കൈകളിലാണ് ബാലൻസ്. ദേഹം ഏതാണ്ട് 'ഋ' ആകൃതിയാകും. നിലത്ത് കുഷനോ പിറ്റോ ഉണ്ടാകില്ല. നില തെറ്റിയാൽ ചാടിയിറങ്ങണം. തുടക്കക്കാർക്ക് സഹായികളെ നൽകും. ബിസിനസുകാരനായ ആബിദ് നാസറാണ് ഋ.പ്ലേയ്‌ക്ക് നേതൃത്വം നൽകുന്നത്. ഒപ്പം അസ്ഹർ മുഹമ്മദും അനൂപുമുണ്ട്.
ടണ്ണുകൾ താങ്ങും
ടൺ കണക്കിന് ഭാരം വലിക്കാൻ തുറമുഖങ്ങളിലടക്കം ഉപയോഗിക്കുന്നതാണ് സ്ലാക്‌ലൈൻ. ഗിബ്ബൺ കമ്പനിയുടെ ഒന്നു മുതൽ രണ്ടിഞ്ച് വരെ വീതിയുള്ള ഇറക്കുമതി ചെയ്ത നാടയാണ് ഗെയിമിന് ഉപയോഗിക്കുന്നത്. 15 മീറ്ററിന് 15,000 രൂപയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |