ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ - പാക് അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യങ്ങളാണ് നിലനിൽക്കുന്നത്. ഇരുരാജ്യങ്ങളും അതിർത്തികളിൽ കൂടുതൽ സെെന്യത്തെ വിന്യസിക്കുകയും സുരക്ഷ കൂട്ടുകയും ചെയ്തു. പഹൽഗാം ആക്രമണത്തിൽ ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തിലാണ് പാകിസ്ഥാൻ. ഇന്ത്യൻ വ്യോമാക്രമണം കണ്ടെത്താൻ പാകിസ്ഥാൻ സെെന്യം കൂടുതൽ റ ഡാറുകൾ അതിർത്തിയിൽ കൊണ്ടുവന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
സിയാൽകോട്ട് സെക്ടറിലെക്കാണ് റഡാർ സംവിധാനം സ്ഥാപിക്കുന്നത്. കൂടാതെ ഇന്ത്യയുടെ നീക്കങ്ങൾ കണ്ടെത്താൻ ഇലക്ട്രോണിക് വാർഫെയർ ഡിറ്റാച്ച്മെന്റുകളും ഫിറോസ്‌പൂർ സെക്ടറിലേക്ക് എത്തിച്ചിട്ടുണ്ട്. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 58 കിലോമീറ്റർ അകലെയുള്ള ചോർ കന്ററോൺമെന്റിൽ പാകിസ്ഥാൻ TPS-77 റഡാർ സ്ഥാപിച്ചുവെന്നാണ് വിവരം. എയർ ട്രാഫിക് നീരിക്ഷണത്തിന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഉപയോഗിക്കുന്ന വളരെ സവിശേഷതകളുള്ള റഡാറാണ് TPS-77.
അതേസമയം, കാശ്‌മീരിലെ നിയന്ത്രണ രേഖയിൽ തുടർച്ചയായ അഞ്ചാം ദിവസവും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. പാക് സേനയ്ക്ക് തിരിച്ചടി നൽകിയതായി ഇന്ത്യൻ അധികൃതർ അറിയിച്ചു. കുപ്‌വാര, ബാരാമുള്ള ജില്ലകളിലും അഖ്‌നൂർ മേഖലയിലുമാണ് വെടിവയ്പ്പുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി മുതൽ നിയന്ത്രണ രേഖയിൽ വിവിധയിടങ്ങളിലായി പാകിസ്ഥാൻ സൈന്യം വെടിയുതിർക്കുകയാണ്. എന്നാൽ ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതിനിടെ, പാകിസ്ഥാനെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി ഇന്ത്യ. പാകിസ്ഥാൻ കപ്പലുകൾക്കും വിമാനങ്ങൾക്കുമുള്ള അനുമതി നിഷേധിച്ചേക്കും. പാകിസ്ഥാനിലെ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ കടക്കുന്നത് വിലക്കും. ഇതോടൊപ്പം പാക് കപ്പലുകൾ ഇന്ത്യൻ തുറമുഖത്തെത്തുന്നതും തടയുന്നതിനുള്ള തീരുമാനവും എടുത്തേക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ വിമാനങ്ങൾ വ്യോമാതിർത്തി കടക്കുന്നത് പാകിസ്ഥാൻ നേരത്തേ നിരോധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |