തിരുവനന്തപുരം: ഒളിവിൽ കഴിഞ്ഞ കൊലപാതക ശ്രമകേസിലെ പ്രതിയെ വീട്ടുകാരുടെയും കുട്ടികളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി കാൽ വെട്ടിയെടുത്ത കേസിലെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ജിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നീ 11 പ്രതികളും കേസിൽ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. നെടുമങ്ങാട് എസ്‌സി-എസ്ടി കോടതിയാണ് വിധി പറഞ്ഞത്.
2021 ഡിസംബർ 11ന് 2.30നാണ് നാടിനെ നടുക്കിയ പൈശാചിക കൊലപാതകം നടന്നത്. കൊലപാതകശ്രമ കേസിൽപ്പെട്ട് ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞ ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷിനെ കല്ലൂരിലെ സജീവിന്റെ വീടിനുള്ളിൽ വച്ചാണ് 11 അംഗ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ 11 പ്രതികളും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. ദൃക്സാക്ഷികൾ പോലും കോടതിയിൽ മൊഴി കൊടുക്കാൻ തയ്യാറായില്ല. ഊരൂപൊയ്ക മങ്കാട്ടുമൂലയിൽ ഡിസംബർ ആറിന് മങ്കാട്ടുമൂല സ്വദേശികളായ വിഷ്ണു, അഖിൽ എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സുധീഷ്.
ആസാദ്, കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരൻ ശ്യാംകുമാർ, കൊടും ക്രിമിനൽ ഒട്ടകം രാജേഷ് ഉൾപ്പെടെ 11 പ്രതികളിൽ 10 പേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. പോത്തൻകോട് സി.ഐ.ശ്യാം, നെടുമങ്ങാട് ഡി.വൈ.എസ്.പി. എം. കെ.സുൽഫിക്കർ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡർ ഡോ.ടി. ഗീനാകുമാരി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |