ഒട്ടാവ: കാനഡ തിരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താനാകാതെ പരാജയപ്പെട്ട ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻഡിപി) മേധാവി ജഗ്മീത് സിംഗ് രാജിവച്ചു. ഖാലിസ്ഥാൻ അനുകൂല നേതാവായ സിംഗ് മൂന്നാം വിജയം ലക്ഷ്യമിട്ടിരിക്കെയാണ് തോൽവി ഏറ്റുവാങ്ങിയത്. ബ്രിട്ടീഷ് കൊളംബിയയിലെ ബർണബി സെൻട്രൽ സീറ്റിൽ ലിബറൽ സ്ഥാനാർത്ഥിയായ വേഡ് ചാംഗിനോടാണ് സിംഗ് പരാജയപ്പെട്ടത്. സിംഗ് 27 ശതമാനം വോട്ടുകൾ നേടിയപ്പോൾ, ചാംഗ് 40 ശതമാനത്തിലധികം വോട്ടുകളാണ് നേടിയത്. അതേസമയം, കാനഡ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറലുകൾ 167 സീറ്റുകൾ നേടി അധികാരം നിലനിർത്തി.
തിരഞ്ഞെടുപ്പിൽ ന്യൂ ഡെമോക്രാറ്റിക് പാർട്ടി വലിയ തകർച്ച നേരിട്ടതോടെയാണ് സിംഗിന്റെ രാജി പ്രഖ്യാപനം. തിരഞ്ഞെടുപ്പ് പരാജയത്തോടെ എൻഡിപിക്ക് ദേശീയ പാർട്ടി പദവി നഷ്ടമായേക്കാമെന്നും കനേഡിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദേശീയ പാർട്ടിയായി നിലനിൽക്കാൻ കുറഞ്ഞത് 12 സീറ്റുകളെങ്കിലും വേണം.
എൻഡിപിക്ക് കൂടുതൽ സീറ്റുകൾ നേടാൻ സാധിക്കാത്തതിൽ നിരാശനാണെന്ന് ജഗ്മീത് സിംഗ് പറഞ്ഞു. 46കാരനായ സിംഗ് 2017ലാണ് പാർട്ടി മേധാവിയാകുന്നത്. എന്നാൽ പാർട്ടിയുടെമേൽ പ്രതീക്ഷയുണ്ടെന്നും സിംഗ് കൂട്ടിച്ചേർത്തു. 'ഭയത്തിന് പകരം പ്രതീക്ഷയാണ് നമ്മള്‍ എപ്പോഴും തിരഞ്ഞെടുക്കുന്നത്. ന്യൂ ഡെമോക്രാറ്റുകളാണ് ഈ രാജ്യം കെട്ടിപ്പടുത്തത്. കാനഡയുടെ ഏറ്റവും മികച്ചത് നമ്മള്‍ കെട്ടിപ്പടുത്തു. നമ്മള്‍ എവിടേക്കും പോകുന്നില്ല'- സിംഗ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |