കൊച്ചി: കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടന് (ഹിരൺദാസ് മുരളി) പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ കൂറിലോസ്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ഗീവർഗീസ് മാർ കൂറിലോസ് പിന്തുണ അറിയിച്ചത്. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും അവയുടെ ശരീരഭാഗങ്ങൾക്കുപോലും ജാതിയുള്ള നാട് എന്ന് കുറിച്ചാണ് അദ്ദേഹത്തിന്റെ പിന്തുണ. വേടന്റെ 'കറുപ്പിന്റെ' രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ നിലപാട്. വേടന്റെ 'വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള' കലാവിപ്ലവം തുടരട്ടെയെന്നും അദ്ദേഹം കുറിച്ചു.
സംഗീത നിശകളിലൂടെ യുവജനങ്ങളുടെ ഹരമായി മാറിയ റാപ്പർ വേടനെ കഴിഞ്ഞ ദിവസമാണ് കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ചെകുത്താനാണെന്നും ഉപയോഗിക്കരുതെന്നും സംഗീതനിശകളിൽ ഉപദേശിച്ചിരുന്ന കലാകാരനാണ് വേടൻ. ഫ്ളാറ്റിൽനിന്ന് പിടിച്ചത് ആറുഗ്രാം കഞ്ചാവായതിനാൽ ജാമ്യം ലഭിച്ചെങ്കിലും, മാലയിലെ ലോക്കറ്റായി പുലിപ്പല്ല് ഉപയോഗിച്ച കേസിൽ വനം വകുപ്പിന്റെ കസ്റ്റഡിയിലായി.
വേടൻ അറസ്റ്റിലായതിന് പിന്നാലെ ഒരു വിഭാഗം സോഷ്യൽ മീഡിയയിലൂടെ പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഗായകൻ ഷഹബാസ് അമൻ തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ വേടന് പിന്തുണയുമായി എത്തിയിട്ടുണ്ട്. പലപ്പോഴും സംഗീത വേദികളിൽ കടുത്ത നിലപാടുകൾ സ്വീകരിക്കുന്ന ഗായകനായിരുന്നു വേടൻ. സംഘപരിവാറിനെതിരെ വേടൻ നടത്തിയ പ്രസ്താവനകൾ വലിയ ചർച്ചയായിരുന്നു. അടിച്ചമർത്തപ്പെടുന്നവനെ ചേർത്തുനിർത്തുന്ന നിലപാടാണ് വേടൻ സ്വീകരിച്ചതെന്ന് പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |