കോഴിക്കോട്: പേവിഷബാധയേറ്റ് മരിച്ച മലപ്പുറം സ്വദേശിയായ അഞ്ച് വയസുകാരിയുടെ ശരീരത്തിൽ 13 മുറിവുകൾ ഉണ്ടായിരുന്നുവെന്ന് ചികിത്സിച്ച ഡോക്‌ടർമാർ. തലയിൽ ആഴത്തിലുള്ള നാല് മുറിവുകളുണ്ടായിരുന്നു. കാലിലും ചുണ്ടിലും മുഖത്തും തോളിലുമാണ് മറ്റുമുറിവുകൾ ഉണ്ടായത്. തലയിലെ ആഴത്തിലുള്ള മുറിവുകളിലൂടെ വൈറസ് അതിവേഗം തലച്ചോറിലേക്ക് വ്യാപിച്ചത് പ്രതിരോധ മരുന്ന് ഫലം ചെയ്യാതിരിക്കാൻ കാരണമായിട്ടുണ്ടാവാമെന്നും ഡോക്‌ടർമാർ വ്യക്തമാക്കി. മലപ്പുറം പെരുവള്ളൂർ സ്വദേശി സൽമാൻ ഫാരിസിന്റെ മകൾ സിയ ഫാരിസാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
മൃഗങ്ങളുടെ കടിയേറ്റാൽ മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് ആദ്യം കഴുകി വൃത്തിയാക്കണം. എന്നാൽ, സിയയുടെ മുറിവ് വീട്ടിൽ വച്ച് കഴുകി വൃത്തിയാക്കിയിരുന്നില്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം മാത്രമാണ് കുട്ടിയുടെ മുറിവ് കഴുകിയത്. കുട്ടിക്ക് ഐഡിആർവി വാക്‌സിൻ നൽകിയെങ്കിലും വൈറസ് വ്യാപനം തടയുന്നതിനുള്ള ഇമ്മ്യൂണോ ഗ്ലോബുലിൻ അവിടെവച്ച് നൽകിയിരുന്നില്ലെന്നും ഡോക്‌ടർമാർ പറഞ്ഞു.
ഡോക്‌ടർമാർ സന്നദ്ധരായെങ്കിലും കുട്ടിയുടെ മുറിവ് ആഴത്തിലുള്ളതായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ എത്തിയ ശേഷമാണ് ഇആർഐജി നൽകിയതെന്നും ഡോക്‌ടർമാർ പറഞ്ഞു. മാർച്ച് 29ന് ആശുപത്രിയിൽ പ്രവേശിച്ച കുട്ടിയെ പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ നൽകി തിരിച്ചയക്കുകയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ പേവിഷബാധ ലക്ഷണങ്ങളോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഡോക്‌ടർമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |