ന്യൂഡൽഹി: സിവിൽ സമൂഹത്തെ ലക്ഷ്യം വയ്ക്കാതെ ദേശീയ സുരക്ഷയ്ക്കായി കേന്ദ്ര സർക്കാർ ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നത് തെറ്റല്ലെന്ന് സുപ്രീം കോടതി. പെഗാസസ് കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർണായക നിരീക്ഷണം. രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്നതിനാൽ രഹസ്യമായി കൈകാര്യം ചെയ്ത കേസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പരസ്യമാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിംഗ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇസ്രയേലി സ്‌പൈവെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രീയ നേതാക്കൾ, മാദ്ധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവരെ നിരീക്ഷണം നടത്തുന്നുവെന്ന് ആരോപിച്ചുള്ള കേസാണ് സുപ്രീം കോടതി പരിഗണിച്ചത്. രാജ്യം സ്‌പൈവെയർ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ ആർക്കെതിരെ ഉപയോഗിക്കുന്നു എന്നതാണ് ചോദ്യമെന്നും കോടതി ചൂണ്ടിക്കാണിച്ചു.
സുപ്രീംകോടതി നിയോഗിച്ച സാങ്കേതിക സമിതിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ചൊവ്വാഴ്ച വാദത്തിടെ ആവശ്യപ്പെട്ടിരുന്നു. ഈ ഘട്ടത്തിലാണ് ഹർജികളിൽ 29ന് വിശദവാദംകേൾക്കാമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻകോടീശ്വർ സിങ് എന്നിവരുടെ ബെഞ്ച് അറിയിക്കുകയായിരുന്നു.
അതേസമയം, രാഷ്ട്രീയ നേതാക്കളുൾപ്പെടെ വി.ഐ.പികളുടെ ഫോണിലെ രഹസ്യം ചോർത്തി കുപ്രസിദ്ധി നേടിയ ഇസ്രയേലി സ്‌പൈവെയർ പെഗാസസ് സാധാരണക്കാരുടെ ഫോണിലും പ്രത്യക്ഷപ്പെടുന്ന റിപ്പോർട്ട് കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. സൈബർ സെക്യൂരിറ്റി റിസർച്ചർമാരായ ഐ വെരിഫൈ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സ്‌പൈവെയറുകളെ കണ്ടെത്താനുള്ള ഐവെരിഫൈയുടെ സംവിധാനമായ ത്രെഡ് ഹണ്ടറാണ് ഫോണുകളിൽ പെഗാസസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |