തിരുവനന്തപുരം: ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിനെതിരെ പോസ്റ്റർ ഒട്ടിച്ചതിന് ബി.ജെ.പി മുൻ കൗൺസിലറുടെ മകനടക്കം മൂന്നുപേർ അറസ്റ്റിൽ.ചാല ചെന്തിട്ട സ്ട്രീറ്റിൽ നാഗരാജ് (27),വലിയശാല സ്വദേശികളായ അഭിജിത് (27),മോഹൻ (27) എന്നിവരാണ് അറസ്റ്റിലായത്.അഭിജിത്ത് വലിയശാല മുൻ കൗൺസിലർ ലക്ഷ്മിയുടെ മകനാണ്.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റ സമയത്താണ് വി.വി.രാജേഷിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.ബി.ജെ.പി പ്രതികരണ വേദി എന്ന പേരിലാണ് ഇംഗ്ലീഷിലും മലയാളത്തിലുമായി പോസ്റ്ററുകൾ പതിച്ചത്.ലോക്സഭാ തിരഞ്ഞെടുപ്പിലെ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ ഉത്തരവാദിയായ രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും രാജേഷിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നുമായിരുന്നു പോസ്റ്ററിൽ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്.
സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്.ഗ്രൂപ്പ് പോരിനെ തുടർന്ന് ഒരു വിഭാഗം ബി.ജെ.പി നേതാക്കളുടെ നിർദേശപ്രകാരമാണ് രാജേഷിന്റെ വീടിനുമുന്നിലും മാരാർജി ഭവനിലും തൈക്കാടുള്ള ബി.ജെ.പി മുൻ ആസ്ഥാന മന്ദിരത്തിലും ഇവർ പോസ്റ്റർ ഒട്ടിച്ചതെന്നാണ് വിവരം.
പോസ്റ്ററുകൾ പതിച്ചതിനെതിരെ വി.വി.രാജേഷ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മൂവരും പിടിയിലാകുന്നത്.പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് രാജേഷ് പുറത്താക്കിയ തമ്പാനൂർ സ്വദേശിയുടെ നിർദേശപ്രകാരമാണ് പോസ്റ്റർ പതിച്ചതെന്ന് മൂവരും പൊലീസിന് മൊഴി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |