ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കാശ്മീരിലെ 48 വിനോദ സഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടച്ച് സംസ്ഥാന സർക്കാർ. അനന്ദ്നാഗിലെ സൂര്യക്ഷേത്രം അടക്കം തെക്കൻ കാശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് അടച്ചത്. ഇവിടങ്ങളിൽ വിനോദ സഞ്ചാരികൾ പ്രവേശിക്കുന്നത് വിലക്കി.
ഇൻലിജൻസ് ഏജൻസിയുടെ മുന്നറിയിപ്പിനെ തുടർന്നാണിത്. ദൂദ്പത്രി, വെരിനാഗ് തുടങ്ങിയ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങൾ അടച്ചേക്കും. 87 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. കാശ്മീരിന് പുറത്തുനിന്ന് എത്തുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പൊലീസും രഹസ്യാന്വേഷണ ഏജൻസിയും അറിയിച്ചു.
വിനോദ സഞ്ചാരികളെ മറയാക്കുന്നു
ഭീകരർക്കായുള്ള തെരച്ചിലും അതിനോടനുബന്ധിച്ചുള്ള വെടിവയ്പ്പും മറ്റും പല സ്ഥലങ്ങളിലും നടക്കുന്നതിനാൽ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് കാശ്മീർ സർക്കാരിന്റെ ലക്ഷ്യം. കൂടാതെ വിനോദ സഞ്ചാരികളെ ഭീകരർ മറയാക്കാനിടയുണ്ടെന്നും സൂചനയുണ്ട്. സഞ്ചാരികൾ കൂടുതൽ എത്തുന്നതും തെക്കൻ കാശ്മീരിലാണ്. ഇവിടുത്തെ വനമേഖലയിലാണ് ആക്രമണം നടത്തിയ ഭീകരർ ഒളിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
പഹൽഗാം അക്രമത്തിൽ ഉൾപ്പെട്ട ഭീകരർക്കായി അനന്ത്നാഗ് ജില്ലയിലുടനീളം വഴികളടച്ചുള്ള പരിശോധന പുരോഗമിക്കുകയാണ്. ഇതിനിടയിൽ വിനോദസഞ്ചാരികൾ വരുന്നത് സുരക്ഷാ സേനയ്‌ക്ക് വെല്ലുവിളിയാകും. വിനോദസഞ്ചാരികളെ വിലക്കി സേനാ നീക്കങ്ങളുടെ രഹസ്യ സ്വഭാവം നിലനിറുത്താനും ലക്ഷ്യമിടുന്നു. സേനയുടെ ഓപ്പറേഷനുകളുടെ തത്സമയ റിപ്പോർട്ടുകൾ നൽകുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കി.
ജാഗ്രതയിൽ സുരക്ഷാ സേന
പഹൽഗാം ആക്രമണത്തിൽ പങ്കാളികളായ ഭീകരരുടെ വീടുകൾ തകർത്തത് കൂടുതൽ ഭീകരാക്രമണങ്ങൾക്ക് വഴി തെളിച്ചേക്കാമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. തുടർന്ന് ആക്രമണ ഭീഷണി കൂടുതലുള്ള ഗുൽമാർഗ്, സോനമാർഗ്, ദാൽ തടാകം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജമ്മു കാശ്മീർ പൊലീസിന്റെ സ്‌പെഷൽ ഓപ്പറേഷൻ ഗ്രൂപ്പായ ആന്റി ഫിദായിൻ സ്‌ക്വാഡിനെ നിയമിച്ചു. അതേസമയം വീടുകൾ തകർക്കുന്ന നടപടി തത്ക്കാലം നിറുത്തിവച്ചു. സ്ഫോടനം അയൽ വീടുകൾക്ക് കേടുപാടുണ്ടാക്കുന്നതിലെ പ്രതിഷേധത്തെ തുടർന്നാണിത്.
അനിശ്ചിതത്വത്തിൽ ടൂറിസം മേഖല
ഭീകരാക്രമണത്തിന് പിന്നാലെ കാശ്മീരിലെ പ്രദേശവാസികളുടെ പ്രധാന വരുമാന മാർഗ്ഗമായ ടൂറിസവും അനിശ്ചിതത്വത്തിലാണ്. ഒരാഴ്ച മുമ്പുവരെ വിനോദ സഞ്ചാരികളാൽ നിറഞ്ഞ പഹൽഗാമിൽ അക്രമത്തിന് ശേഷം എണ്ണപ്പെട്ട ആളുകൾ മാത്രമാണുള്ളതെന്ന് ദേശീയ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആളൊഴിഞ്ഞ നിലയിലാണ്.
അതിനിടെ, ഇന്നലെ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ ജമ്മുവിൽ മന്ത്രിസഭാ യോഗം ചേർന്നു. കഴിഞ്ഞ ദിവസം പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കാൻ വിളിച്ചു ചേർത്ത നിയമസഭയുടെ പ്രത്യേക ഏകദിന സമ്മേളനത്തിൽ ഒമർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് മാപ്പ് പറഞ്ഞു. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തത് തന്റെ പിഴയാണെന്നും അദ്ദേഹം ഏറ്റുപറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |