കണ്ണൂർ: ഭർതൃപീഡനത്തെത്തുടർന്നുള്ള കണ്ണൂർ ഇരിട്ടി സ്വദേശി സ്‌നേഹയുടെ (24) മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം. സ്‌നേഹയെ ഭർത്താവ് ജിനീഷ് സ്‌ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചു. സ്‌നേഹയുടെ ദേഹത്ത് ബാധയുണ്ടെന്ന് പറഞ്ഞ് ക്ഷേത്രങ്ങളിൽ കൊണ്ടുപോയിരുന്നതായും സ്‌നേഹയുടെ അമ്മ വെളിപ്പെടുത്തി. ഏപ്രിൽ 28നാണ് യുവതിയെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
സ്‌നേഹയെ മാനസിക രോഗിയാണെന്ന് വരുത്തിതീർക്കാൻ ഭർത്താവ് ശ്രമിച്ചു. ഗർഭിണിയായിരുന്നപ്പോൾ വയറ്റിന് ചവിട്ടി. ഇത് ഗർഭം അലസാനിടയാക്കി. മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. സ്‌നേഹ മുൻപും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്ന് അമ്മ വെളിപ്പെടുത്തി.
ജിനീഷിന്റെയും കുടുംബാംഗങ്ങളുടെയും പീഡനത്തിൽ മനംനൊന്ത് താൻ ജീവനൊടുക്കുന്നുവെന്നാണ് സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. സ്ത്രീധനം ആവശ്യപ്പെട്ട് തുടർച്ചയായി ഉപദ്രവിച്ചിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും ഒത്തുതീർപ്പാക്കി വിടുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കുഞ്ഞുണ്ടായതിന് ശേഷം, താൻ കറുത്തതാണെന്നും കുഞ്ഞ് വെളുത്തതാണെന്നും അതിനാൽ തന്റേതല്ലെന്നും പറഞ്ഞ് ജിനീഷ് യുവതിയെ ഉപദ്രവിച്ചിരുന്നു. ഈ മാസം പതിനഞ്ചിന് ഇതിനെച്ചൊല്ലി വഴക്കുണ്ടായി. തുടർന്ന് സ്‌നേഹയെ സ്വന്തം വീട്ടിലേക്ക് വീട്ടുകാർ കൊണ്ടുവരികയായിരുന്നു.
2020 ജനുവരിയിലായിരുന്നു സ്‌നേഹയുടെയും ജിനീഷിന്റെയും വിവാഹം. മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നു. മാതാപിതാക്കൾക്ക് പല സമയങ്ങളിലും സ്നേഹയെ ജിനീഷിന്റെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവരേണ്ടിവന്നിട്ടുണ്ട്. ജിനീഷ് ലോറി ഡ്രൈവറാണ്. ദമ്പതികളുടെ കുഞ്ഞിന് മൂന്ന് വയസാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |