തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ എട്ടുകാലി മമ്മൂഞ്ഞാണെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരെങ്കിലും തുടങ്ങിവച്ച പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കലാണ് മുഖ്യമന്ത്രിയുടെ പ്രധാന പരിപാടി. ഉമ്മൻ ചാണ്ടിയെ വിസ്‌മരിച്ച് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ഒറ്റയ്‌ക്ക് തട്ടിയെടുക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെ വിഡി സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ:
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ യുഡിഎഫ് സർക്കാർ വിഴിഞ്ഞം പദ്ധതി പ്രഖ്യാപിച്ചപ്പോൾ, ഇത് ആറായിരം കോടിയുടെ കടൽക്കൊള്ളയാണെന്ന് അന്ന് പറഞ്ഞയാളാണ് പിണറായി വിജയൻ. എന്നിട്ടിപ്പോൾ അതേ പദ്ധതി യാഥാർത്ഥ്യമായപ്പോൾ അതിന്റ ക്രെഡിറ്റ് ഏറ്റെടുക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രി, വൈക്കം മുഹമ്മദ് ബഷീറിന്റെ 'എട്ടുകാലി മമ്മൂഞ്ഞ്' എന്ന കഥാപാത്രത്തെ ഓർമപ്പെടുത്തുകയാണ്.
2015ല്‍ തുടങ്ങിയ പദ്ധതി 2025ലാണ് പൂര്‍ത്തിയായിരിക്കുന്നത്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് നിശ്ചിത കാലയളവില്‍ സര്‍ക്കാര്‍ ചെയ്തുതീര്‍ക്കേണ്ടിയിരുന്ന റെയില്‍, റോഡ് ഗതാഗത സംവിധാനങ്ങളൊന്നും പൂര്‍ത്തിയാക്കിയിട്ടില്ല. എന്നിട്ട് പദ്ധതി പൂര്‍ത്തിയായപ്പോള്‍, അത് കൊണ്ടുവന്ന ആളുകളെ വിസ്മരിച്ച് പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വല്ലവരും തുടങ്ങിയ, പൂര്‍ത്തിയാക്കിയ പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കലാണ് ഇപ്പോഴത്തെ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പ്രധാന പരിപാടി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്ന പരിപാടിയിൽ എന്നെ ക്ഷണിച്ചിട്ടില്ല. അത് സർക്കാരിന്റെ തീരുമാനമാണ്. അതിലെനിക്ക് പരാതിയോ പരിഭവമോ ഇല്ല. തുറമുഖത്ത് കപ്പലടുത്തതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ മാത്രമാണ് ക്ഷണം ഉണ്ടായത്. പിന്നീട് നടന്ന പരിപാടികൾക്കൊന്നും വിളിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |