കണ്ണൂർ: വേനൽമഴക്കൊപ്പം ഉണ്ടാകുന്ന ഇടി മിന്നൽ സൃഷ്ടിക്കുന്നത് വൻ ഭീഷണി.കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ പല ഭാഗത്തും ഇടിമിന്നൽ വൻ നാശമാണ് വിതച്ചത്. എരമം പുല്ലു പാറയിൽ ശക്തമായ മിന്നലിൽ ഏക്കർ കണക്കിന് സ്ഥലത്ത് തീപടർന്നു.വൈകീട്ട് പടർന്ന തീ ഏറെ പ്രയാസപ്പെട്ട് രാത്രി പത്തോടെയാണ് നാട്ടുകാർ അണച്ചത്.പ്രദേശത്തേക്ക് വഴിയില്ലാത്തതിനാൽ ഫയർഫോഴ്സിനും സ്ഥലത്ത് എത്തിപ്പെടാൻ പ്രയാസമായിരുന്നു.
വലിയ തോതിൽ ജീവാപായസാദ്ധ്യതയുണ്ടെന്നതാണ് മിന്നലിനെ ഭീതിജനകമാക്കുന്നത്. ഇടിമിന്നലുണ്ടാകുന്ന സമയത്ത് തുറസായ ഇടങ്ങളിൽ നിൽക്കുന്നവരാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്.കഴിഞ്ഞ വർഷം ജില്ലയിൽ പലയിടങ്ങളിൽ ഇടിമിന്നലേറ്റ് ആളുകൾക്ക് ജീവൻ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്.ഇടിമിന്നലുണ്ടാകുമ്പോൾ തന്നെ സുരക്ഷാ മുൻ കരുതലുകളെടുക്കേണ്ടത് ഏറെ പ്രധാനമാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം മുതൽ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറാൻ ശ്രമിക്കണം.
സവിശേഷ ദുരന്തം
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ ഇടിമിന്നലിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ മുൻകരുതലുകളൊന്നും ഒഴിവാക്കരുത്. കാലാവസ്ഥ വ്യതിയാനം , ആഗോള താപനിലയിലെ വർദ്ധനവ് എന്നിവയെല്ലാം കഴിഞ്ഞ കാലങ്ങളിലായി ഇടിമിന്നലുകളുടെയും , പ്രകൃതി ദുരന്തങ്ങളുടെയും ആക്കം കൂട്ടിയിട്ടുണ്ട്.
പ്രഥമശ്രൂശ്രൂഷ പ്രധാനം
മിന്നൽ ആഘാതത്തിലുണ്ടാകുന്ന അപകടങ്ങളിൽ മരണമുണ്ടാകുന്നത് ശ്വാസതടസ്സം മൂലമാണ്. വൈദ്യുതാഘാതം,പൊള്ളൽ എന്നിവ വഴിയുള്ള മരണം ഉണ്ടാകുന്നത് വളരെ കുറവാണ്. കൃത്രിമ ശ്വാസോഛ്വാസം നൽകുന്നതിലൂടെ മിന്നൽ ആഘാതമേറ്റവരെ രക്ഷിക്കാൻ സാധിക്കും.വൈദ്യസഹായം ലഭ്യമാക്കുന്നതിന് മുമ്പായി ചെയ്യാൻ കഴിയുന്ന പ്രഥമ ശുശ്രൂഷയാണിത്.മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ വരെ ചെയ്യാം. മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുതപ്രവാഹമുണ്ടാകില്ല. അതിനാൽ പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള വിലപ്പെട്ട അവസരമാണ്. ഉടൻ വൈദ്യസഹായം എത്തിക്കാനും ശ്രദ്ധിക്കണം.
പിന്നിൽ വൻമേഘങ്ങൾ
മേഘങ്ങളിൽ വച്ച് ഏറ്റവും വലിപ്പമേറിയ ക്യുമുലോ നിബസ് ആണ് മിന്നൽ ഉണ്ടാക്കുന്നതിന് കാരണം.താപ സംവാഹകരമായ ഇത്തരം മേഘങ്ങളാണ് കേരളത്തിലുണ്ടാകുന്ന മിന്നലിന് കാരണമാകുന്നത്.സൂര്യ രശ്മികളുടെ കഠിന താപത്താൽ പ്രഭാത സമയങ്ങളിലാണ് ക്യുമുലോ നിംബസ് മേഘങ്ങൾ രൂപപ്പെടുന്നത്.സെക്കന്റിന്റെ പത്തിലൊന്ന് അശം സമയത്തിനുള്ളിൽ സംഭവിക്കുന്നുവെന്നതിനാലാണ് മിന്നൽ അപകടകരമാകുന്നത്.അതിനാൽ മിന്നലുണ്ടാകുന്ന കാലം (സീസൺ ) കണക്കിലെടുത്ത് സുരക്ഷാ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.
വേണ്ടത് ശ്രദ്ധ
ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമ്പോൾ ജനലും വാതിലും അടച്ചിടണം
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം
ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്
ഇടിമിന്നിലുള്ള സമയത്ത് തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ പോകരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |