കണ്ണൂർ : മാതമംഗം കൈതപ്രം പുനിയങ്കോട് ഓട്ടോറിക്ഷാ ഡ്രൈവറും ആർ.എസ്. എസ് പ്രവർത്തകനുമായ കെ.കെ രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ മിനി നമ്പ്യാരിലേക്ക് പൊലീസിന്റെ അന്വേഷണം നീണ്ടത് ഒരു സംശയത്തെ തുടർന്ന്. കേസിൽ മൂന്നാപ്രതിയായ മിനി നമ്പ്യാരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കാമുകനും കേസിലെ ഒന്നാംപ്രതിയുമായ
സന്തോഷുമായി ചേർന്ന് ഭർത്താവ് രാധാകൃഷ്ണനെ കൊല്ലാൻ മിനി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
പണി നടക്കുന്ന കൈതപ്രത്തെ വീട്ടിൽ വച്ച് മാർച്ച് 20ന് രാത്രി ഏഴോടെയാണ് രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ചത്. മിനിയുമായുള്ള സൗഹൃദം എതിർത്തതിന്റെ പകമൂലമാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മാതമംഗലത്തെ വീട്ടിൽനിന്ന് കൊലപാതകം നടന്ന ദിവസം മിനി അടുത്തുതന്നെയുള്ള അമ്മയുടെ വീട്ടിൽ എത്തിയിരുന്നു. വെടിയൊച്ച കേട്ടിട്ടും കൊലപാതകം നടന്ന വീട്ടിലേക്ക് മിനി നമ്പ്യാർ വന്നില്ല എന്നത് പൊലീസിന്റെ സംശയം ബലപ്പെടുത്തി. കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്. കൊലപാതകത്തിന് പിന്നാലെ തന്നെ മദ്യലഹരിയിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നു ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന്റെ കാരണം കണ്ടെത്തിയത്.
ദീർഘകാലമായി മിനി നമ്പ്യാർ ഇയാളുമായി അടുപ്പത്തിലായിരുന്നു. സഹപാഠികളായിരുന്ന സന്തോഷും മിനിയും പൂർവവിദ്യാർത്ഥി സംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സന്തോഷ് സഹായിയായി എത്തി. ഭാര്യയുടെ കാര്യത്തിൽ സന്തോഷ് കൂടുതൽ ഇടപെടാൻ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ എതിർത്തു. ഇതോടെ രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്താൻ തുടങ്ങി. രാധാകൃഷ്ണൻ നൽകിയ പരാതിയെത്തുടർന്ന് ഇവരെ പരിയാരം പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് സംസാരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങളും ഫോൺ രേഖകളും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. കൊലപാതകം നടന്ന മാർച്ച് 20ന് സന്തോഷും മിനി നമ്പ്യാരും തമ്മിലുള്ള ഫോൺസന്ദേശങ്ങൾ പരിശോധിച്ചശേഷമാണ് കൊലപാതക ഗൂഢാലോചനയിൽ മിനി നമ്പ്യാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |