ഇടുക്കി: സർക്കാർ വേദിയിൽ വീണ്ടും തന്റെ സംഗീത പരിപാടി അവതരിപ്പിക്കാൻ റാപ്പർ വേടൻ. കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷമുള്ള വേടന്റെ ആദ്യ പരിപാടിയായിരിക്കും ഇത്. ഇടുക്കിയിലെ എന്റെ കേരളം പ്രദർശന മേളയിലാണ് റാപ്പർ വേടൻ എന്ന വിളിപ്പേരുള്ള ജനപ്രിയ ഗായകൻ ഹിരൺദാസ് മുരളിയ്ക്ക് വീണ്ടും വേദി ലഭിച്ചിരിക്കുന്നത്.
വിവാദങ്ങൾക്ക് പിന്നാലെ ഇടുക്കിയിലെ പരിപാടി നേരത്തെ റദ്ദ് ചെയ്തിരുന്നു. എന്നാൽ ജാമ്യം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ വീണ്ടും വേടന് വേദി നൽകിയിരിക്കുകയാണ് സർക്കാർ. നാളെ വെെകുന്നേരം വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിലാണ് വേടന്റെ ഷോ.
കഴിഞ്ഞ 29-ാം തീയതിയാണ് ഇടുക്കിയിൽ വേടന്റെ പരിപാടി നടക്കാനിരുന്നത്. സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ടായിരുന്നു പരിപാടി. എന്നാൽ 24-ാം തീയതി കഞ്ചാവുമായി വേടനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നാലെ പുലിപ്പല്ല് കേസിൽ പിടിയിലായി. തുടർന്ന് പരിപാടി റദ്ദാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. തുടർന്ന് ഗായകൻ ജാമ്യത്തിൽ ഇറങ്ങിയപ്പോൾ വീണ്ടും വേദി നൽകാൻ തീരുമാനിക്കുകയായിരുന്നു. പരിപാടിയുടെ കൂടുതൽ ഒരുക്കങ്ങൾക്കായി ഇന്ന് അധികൃതരുടെ യോഗവും ചേരുന്നുണ്ട്.
അതേസമയം, പുലിപ്പല്ല് കേസിൽ ആരോപണ വിധേയനായ വേടന് സർക്കാർ വേദികൾ നിഷേധിക്കില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. വേടനെതിരെ വനംവകുപ്പെടുത്ത കേസ് പിൻവലിക്കണമെന്നും വേടന്റെ മാതാവിനെ ചൂണ്ടിക്കാട്ടി ശ്രീലങ്കൻ പരാമർശത്തിലൂടെ വംശീയ അധിക്ഷേപം നടത്തിയ കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ,സെക്രട്ടറി ഡോ.വിനീത വിജയൻ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകിയത്.
ഇതിനിടെ വേടനെ നേരിട്ടുകാണണമെന്ന ആഗ്രഹവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വേടനെ അറിയിച്ചിട്ടുണ്ട്. ഡൽഹിയിൽ പി.ബി യോഗത്തിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി തിരിച്ചുവന്നശേഷം ഇതിന് അവസരമൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |