ആലുവ: ഒരു വർഷം പിന്നിട്ടിട്ടും നിർമ്മാണം ഇഴയുന്നത് വിവാദമായതിനെ തുടർന്ന് വേഗത്തിലാക്കിയ എടത്തല ഗ്രാമീണ ഹൈവേയുടെ നിർമ്മാണ പ്രവൃത്തികൾ മേൽനോട്ടത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ വീണ്ടും നിലച്ചു. മഴക്ക് മുമ്പേ ടാറിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ ഹൈവേക്കായി വീണ്ടും ആറ് മാസം കൂടി കാത്തിരിക്കണ്ടി വരുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. കാക്കനാട് പി.എം.ജി.എസ്.വൈ ഓഫീസിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ മേൽനോട്ടം നടക്കാത്തതാണ് നിർമ്മാണം മുടങ്ങാൻ കാരണമെന്നാണ് ആക്ഷേപം.
എടത്തലയിലെ 5,6,7,8,9,12,13,15 വാർഡുകളിലൂടെ കടന്നുപോകുന്ന ഗ്രാമീണ ഹൈവേ തേവയ്ക്കലിൽ നിന്നാരംഭിച്ച് എം.ഇ.എസിന് സമീപമാണ് അവസാനിക്കുന്നത്. പദ്ധതി പ്രഖ്യാപിച്ച് എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം 2024 ഫെബ്രുവരി 16ന് നിർമ്മാണോദ്ഘാടനം നടത്തിയെങ്കിലും നിർമ്മാണം ആരംഭിച്ചത് ഏഴ് മാസം മുമ്പാണ്.
നിർമ്മാണത്തിനായി റോഡ് പൊളിച്ചതോടെ നിലവിൽ കാൽനടയാത്രയും ദുസ്സഹമായി. ഓട്ടോറിക്ഷകൾ ഓട്ടം വിളിച്ചാൽ പോകാതെയായി.
ചെലവ് 8 കോടി,
ദൂരം എട്ട് കിലോമീറ്റർ
പ്രധാനമന്ത്രി സഡക്ക് യോജന പദ്ധതി പ്രകാരം എട്ട് കോടിയാണ് പദ്ധതിക്കായി കേന്ദ്രം അനുവദിച്ചത്. റോഡിന്റെ ഭൂരിഭാഗവും കനാൽ ഓരത്തുകൂടെയാണ്. റോഡിന് വീതി കൂട്ടുന്നതിനായി ഒരു ഭാഗം കരിങ്കല്ല് ഉപയോഗിച്ച് സംരക്ഷണ ഭിത്തി കെട്ടുകയാണ്. വാഴക്കുളത്ത് നിന്ന് കളക്ട്രേറ്റ്, മെഡിക്കൽ കോളേജ് തുടങ്ങിയ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്താവുന്ന റോഡാണിത്.
ഗ്രാമീണ ഹൈവേയുടെ നിർമ്മാണം മുടങ്ങിയിട്ടില്ല. എം.ഇ.എസ് ഭാഗം മുതൽ ഇരുവശവും കരിങ്കല്ല് ഉപയോഗിച്ച് സംരക്ഷണ ഭിത്തി കെട്ടേണ്ടതുണ്ട്. റോഡിൽ മെറ്റൽ വിരിക്കുന്ന ജോലിക്കൊപ്പം ഇതും കൂടി നടക്കുന്നുണ്ട്. നിർമ്മാണം നിലച്ചുവെന്നത് അടിസ്ഥാനരഹിതമായ പ്രചരണമാണ്.
സി.കെ. ലിജി
പ്രസിഡന്റ്
എടത്തല പഞ്ചായത്ത്
രണ്ടാഴ്ചയിലേറെയായി നിർമ്മാണം നിലച്ചുകിടക്കുകയാണ്. നേരത്തെ നിർമ്മാണം നിലച്ചപ്പോൾ മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് വേഗത്തിലായത്. പി.എം.ജി.എസ്.വൈ ഓഫീസിൽ ഉദ്യോഗസ്ഥരില്ലാത്തതിനാൽ മേൽനോട്ടം നടക്കുന്നില്ല. വിരമിച്ച എക്സി. എൻജിനിയർക്ക് പകരക്കാരൻ എത്തിയിട്ടില്ല. അസി. എക്സി. എൻജിനിയർ സ്ഥലം മാറിപ്പോയി. ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിച്ച് നിർമ്മാണം വേഗത്തിലാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.
എം.എ.എം. മുനീർ
മുൻ പ്രസിഡന്റ്
എടത്തല പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |