പെരുമ്പളം: സംസ്ഥാന ജലഗതാഗത വകുപ്പ് പാണാവള്ളി കേന്ദ്രമായി സർവ്വീസ് നടത്തുന്ന ബോട്ടുകളിലോ ബോട്ടു ജെട്ടികളിലോ പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാനുള്ള സംവിധാനം ഇല്ലെന്ന് പരാതി. പെരുമ്പളം മാർക്കറ്റ് -പാണാവള്ളി, പെരുമ്പളം വാത്തിക്കാട് -പൂത്തോട്ട റൂട്ടിൽ ഓരോ ഫെറി സർവീസും പെരുമ്പളം ഇറപ്പുഴ - തെക്കൻ പറവൂർ, പാണാവള്ളി - പൂത്തോട്ട എന്നിവിടങ്ങളിൽ രണ്ട് ബോട്ട് വീതവും ഉൾപ്പെടെ 6 ബോട്ടുകളാണ് സർവീസ് നടത്തുന്നത്. കൂടാതെ ഒരു സ്പെയർ ബോട്ടും ഒരു ആംബുലൻസ് ബോട്ടും ഉണ്ട്. മുൻകാലങ്ങളിൽ സർവീസ് നടത്തിയിരുന്ന മരബോട്ടുകൾ ഒഴിവാക്കി ഇരുമ്പു ബോട്ടുകൾ വന്നതോടെ യാത്രക്കാർക്കും ജീവനക്കാർക്കുമുള്ള ഇത്തരം സൗകര്യങ്ങൾ ഒഴിവാക്കുകയായിരുന്നു.
പ്രദേശത്ത് തുടർച്ചയായി ബോട്ടുകൾ മുടങ്ങുന്ന അവസ്ഥയുണ്ട്. കാത്തിരിപ്പ് സമയം നീളുന്നതോടെ വനിതകളും വിദ്യാർത്ഥികളുമടങ്ങുന്ന യാത്രക്കാർക്ക് ടോയ്ലറ്റ് സൗകര്യം അത്യാവശ്യമാണ്. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന ഈ അവസരത്തിലെങ്കിലും പഞ്ചായത്ത് അധികൃതർ കണ്ണുതുറക്കും എന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
പണിതിട്ടും തുറക്കാതെ...
ശൗചാലയം പുന:സ്ഥാപിക്കണമെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ വാത്തിക്കാട് ബോട്ട് ജെട്ടിക്ക് സമീപം ഇ-ടോയ്‌ലറ്റ് സംവിധാനം സ്ഥാപിച്ചെങ്കിലും ശുദ്ധജലത്തിന്റെ അഭാവത്താൽ തുടങ്ങിയനാൾ തന്നെ അത് അടച്ചുപൂട്ടി. ഇപ്പോൾ ഇവിടം കാടുപിടിച്ച് ഇഴജന്തുക്കളുടെ കേന്ദ്രമായി മാറി.
ഒരു മണിക്കൂറിലധികം സഞ്ചരിക്കേണ്ട പാണാവള്ളി -പൂത്തോട്ട ദീർഘദൂര ബോട്ട് ഏകദേശം പത്തിലധികം ജെട്ടികളിൽ അടുക്കുന്നുണ്ടെങ്കിലും ജീവനക്കാർക്ക് ആ 'ശങ്ക' തോന്നിയാൽ സർവീസ് മുടക്കി ശൗചാലയം തേടേണ്ട ഗതികേടാണ്.
പെരുമ്പളം 8-ാം വാർഡിലെ ന്യൂസൗത്ത്, 6-ാം വാർഡിലെ ശാസ്താങ്കൽ, 4-ാം വാർഡിലെ ഇറപ്പുഴ എന്നിവിടങ്ങളിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ശൗചാലയങ്ങൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും വെള്ളവും വെളിച്ചവും ഇല്ലാത്തതിനാൽ നിർമ്മാണം കഴിഞ്ഞ് നാലുവർഷമായിട്ടും ഇതുവരെ തുറന്നു കൊടുത്തിട്ടില്ല.
പാണാവള്ളിയിൽ പഴയ ബോട്ട് സ്റ്റേഷന് സമീപം നിർമ്മാണം പൂർത്തിയാക്കിയ ശൗചാലയവും കഴിഞ്ഞ 10 വർഷത്തിലേറെയായി അടഞ്ഞുകിടക്കുന്നു
സർവീസ് നടത്തുന്ന എസ്-39 ബോട്ടിൽ ശൗചാലയം ഉണ്ടെങ്കിലും വൃത്തിഹീനമാണ്. ആരും ഉപയോഗിക്കാത്തതിനാൽ ഇതിൽ ലൈഫ് ജാക്കറ്റുകൾ കുത്തിനിറച്ചു വച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |