പ്രശ്നം കരാറുകാർക്ക് അധിക തുക അനുവദിക്കാത്തത്
തിരുവനന്തപുരം: വെള്ള കാർഡുകാരുൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും റേഷൻ കടകളിൽ നിന്ന് ലഭ്യമാക്കാൻ കഴിയുന്ന അളവിൽ കേന്ദ്രം മണ്ണെണ്ണ അനുവദിച്ചിട്ടും അത് ഏറ്രെടുക്കാനാകാതെ സംസ്ഥാന സർക്കാർ. ഓയിൽ കമ്പനികളിൽ നിന്നും മണ്ണെണ്ണ റേഷൻ കടകളിലെത്തിക്കുന്ന കരാറുകാർക്ക് അധികമായി നൽകേണ്ട തുക അനുവദിക്കുന്നതിൽ ധന വകുപ്പ് തീരുമാനമെടുക്കാത്തതാണ് കാരണം.
കേന്ദ്ര പെട്രോളിയം മന്ത്രാലയം 5676 കിലോ ലിറ്റർ മണ്ണെണ്ണയാണ് കേരളത്തിന്
അനുവദിച്ചത് . ഇതോടെ, രണ്ടു വർഷത്തിനു ശേഷം എല്ലാ കാർഡുകാർക്കും മണ്ണെണ്ണ ലഭ്യമാകുന്ന അവസരമാണ് കൈവന്നത്. അടുത്ത മാസാവസാനത്തോടെ മണ്ണെണ്ണ ഏറ്റെടുത്തില്ലെങ്കിൽ ഇപ്പോൾ അനുവദിച്ച ത്രൈമാസ വിഹിതം നഷ്ടമാകുമെന്ന് മാത്രമല്ല, ഭാവിയിൽ മണ്ണെണ്ണ സംസ്ഥാനത്തിന് അനുവദിക്കുകയുമില്ല.നിലവിൽ അനുവദിച്ചു വരുന്ന കണക്കിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ ക്വാർട്ടറിലേക്ക് കേരളത്തിനുള്ള മണ്ണെണ്ണ അലോട്‌മെന്റ് 780 കിലോ ലിറ്റർ (7.8 ലക്ഷം) മാത്രമാണ്. ഇപ്പോൾ അനുവദിച്ചത് 4,896 കിലോ ലിറ്റർ കൂടുതൽ.
റേഷൻ മണ്ണെണ്ണ വിഹിതം കുറഞ്ഞതോടെ വിതരണക്കാരെല്ലാം രംഗം വിട്ടിരുന്നു. ആദ്യത്തെ 40 കിലോമീറ്റർ ദൂരം മണ്ണെണ്ണയുമായി പോകാൻ കരാറുകാർക്ക് 325 രൂപയാണ് നൽകിയിരുന്നത്. അത് 500 രൂപയാക്കണമെന്നാണ് ആവശ്യം.കൂടാതെ, സംഭരണ, വിൽപന ലൈസൻസുകളും ജി.എസ്.ടി രജിസ്‌ട്രേഷനും പിഴ കൂടാതെ പുതുക്കി നൽകണമെന്നും ലീക്കേജ് അലവൻസ് പുനഃസ്ഥാപിക്കണമെന്നും മണ്ണെണ്ണ ഡീലർമാർ ആവശ്യപ്പെടുന്നു. കമ്മീഷൻ കൂടുതൽ വേണമെന്ന് റേഷൻ വ്യാപാരികളും ആവശ്യപ്പെടുന്നു .മണ്ണെണ്ണ ഏറ്റെടുക്കുന്നതു സംബന്ധിച്ച് 22നു മുമ്പ് കേന്ദ്ര പെട്രോളിയം വകുപ്പിന് സംസ്ഥാന സർക്കാർ വിവരം നൽകണം. അധികച്ചെലവിനായി പണം അനുവദിക്കണമെന്ന് ഭക്ഷ്യ വകുപ്പ് കഴിഞ്ഞ മാസം ധന വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |