തിരുവനന്തപുരം: 'ഓപ്പറേഷൻ സിന്ദൂറിന്റെ' പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ മാറ്റിവയ്ക്കാൻ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്നുമുതൽ നടത്താനിരുന്ന ആറു ജില്ലകളിലെ പരിപാടികളാണ് മാറ്റിയത്. മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുന്ന മുഖാമുഖം പരിപാടികൾ, 'എന്റെ കേരളം' പ്രദർശന-വിപണന മേളകൾ, കലാപരിപാടികൾ, സംസ്ഥാനതലത്തിൽ വിവിധ വിഭാഗങ്ങളുമായുള്ള കൂടിക്കാഴ്ചകളടക്കമാണ് മാറ്റിയത്. നിലവിൽ നടന്നുവരുന്ന പ്രദർശന-വിപണന മേളകൾ നിശ്ചയിച്ച തീയതി വരെ തുടരും. കലാപരിപാടികൾ ഉണ്ടാവില്ല. മേഖലാ അവലോകന യോഗങ്ങളും നിശ്ചയിച്ച തീയതികളിൽ നടക്കും.
കേന്ദ്ര നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. തീരദേശം അതിർത്തിയായുള്ള സംസ്ഥാനത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി കേന്ദ്രം അറിയിച്ചെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. തീരസുരക്ഷ അടക്കം സേനാവിഭാഗങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഭക്ഷ്യധാന്യങ്ങളുടെ ശേഖരണം അടക്കം ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാകണമെന്നും നിർദ്ദേശിച്ചു. പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ടു കേന്ദ്രത്തിൽ നിന്നും സൈനിക വിഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ ജനങ്ങളിലെത്തിക്കാൻ ചീഫ് സെക്രട്ടറി സെക്രട്ടറിമാരുടെയും ജില്ലാ കളക്ടർമാരുടെയും യോഗം വിളിച്ചു നിർദ്ദേശിക്കും. ഓൺലൈനായാണ് അടിയന്തര മന്ത്രിസഭായോഗം ചേർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലും മന്ത്രിമാർ വിവിധ ജില്ലകളിൽനിന്നും പങ്കെടുത്തു.
മന്ത്രിമാരുടെ
സുരക്ഷ കൂട്ടും
മന്ത്രിമാർ പൊലീസ് നിർദ്ദേശിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഇപ്പോൾ പലരും ഇതിന് തയ്യാറാകുന്നില്ല. നിലവിലെ സാഹചര്യം കണക്കിലെടുത്ത് മന്ത്രിമാർ ഇതിന് ബാദ്ധ്യസ്ഥരാണ്.
മന്ത്രിമാരുടെ യാത്രകളും പരിപാടികളും അതീവ സുരക്ഷ പാലിച്ചു മാത്രമായിരിക്കും നടക്കുക. മന്ത്രിമാരുടെ സുരക്ഷയും കൂട്ടും.
എൽ.ഡി.എഫ്
റാലികളും മാറ്റി
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്ന റാലികൾ മാറ്റിവച്ചതായി കൺവീനർ ടി.പി. രാമകൃഷ്ണൻ അറിയിച്ചു. ഭീകരവാദത്തിനെതിരെ ഇടതുമുന്നണി ഒറ്റക്കെട്ടായി അണിനിരക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |