തിരുവനന്തപുരം: സ്വന്തം രോഗാവസ്ഥകൾ മറന്ന് മറ്റൊരു ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് ലില്ലി സന്തോഷ്. കോട്ടയം മെഡിക്കൽ കോളേജിലെ സീനിയർ നഴ്സിംഗ് ഓഫീസറാണ് ലില്ലി. പരിചിതന് വൃക്കപകുത്തു നൽകിയാണ് ലില്ലി മാതൃകയാവുന്നത്.
ഷൂട്ടിംഗ് ചാമ്പ്യനായ എറണാകുളം സ്വദേശി മനോജ് സണ്ണിയ്ക്കാണ് വൃക്ക ദാനം ചെയ്തത്. കടുത്ത പ്രമേഹരോഗിയായ മനോജ് സണ്ണിയെ 2024ൽ മേയിൽ ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി കൂടിയ നിലയിലാണ് കോട്ടയം രാജഗിരി ആശുപത്രിയിലെത്തിച്ചത്. വൃക്ക മാറ്റിവയ്ക്കൽ മാത്രമായിരുന്നു ജീവൻ രക്ഷിക്കാനുള്ള മാർഗം.
ജീസസ് യൂത്ത് എന്ന ക്രൈസ്തവ യുവജന സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്ന മനോജിന്റെ അവസ്ഥയിൽ സംഘടനയും സഹായഹസ്തം നീട്ടി. നാലുപേർ വൃക്കദാനത്തിന് എത്തിയെങ്കിലും ഫലം അനുകൂലമായില്ല. ഇതിനിടെയാണ് ജീസസ് യൂത്തിന്റെ പ്രവർത്തകയായിരുന്ന ലില്ലി സന്തോഷ് മനോജിന്റെ അവസ്ഥ അറിഞ്ഞത്. ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്ന തനിക്ക് ഒരാളുടെ ജീവൻ രക്ഷിക്കാനായാൽ അതിനേക്കാൾ സൗഭാഗ്യമില്ലെന്ന് ലില്ലി ചിന്തിച്ചു.
മൂന്നു പെൺമക്കളോടും ഭർത്താവ് സന്തോഷിനോടും എങ്ങനെ പറയും. അവർ സമ്മതിക്കുമോ? തൈറോയ്ഡ്, നടുവേദന,
സ്‌പോണ്ടിലൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ള ആളാണ് ലില്ലി. ഏതായാലും ലില്ലി കോട്ടയം മെഡിക്കൽ കോളേജിൽ പ്രാഥമിക പരിശോധനകൾ നടത്തി. വൃക്കദാനത്തിന് മറ്റുതടസങ്ങളില്ലെന്ന് ഉറപ്പിച്ചു. പിന്നാലെ തന്റെ തീരുമാനം ഭർത്താവിനെ അറിയിച്ചെങ്കിലും ഭാര്യയുടെ ആരോഗ്യസ്ഥിതി അറിയാവുന്ന സന്തോഷ് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, ലില്ലി തന്റെ നിലപാടിൽ നിന്ന് പിന്തിരിഞ്ഞില്ല. നവംബർ 27ന് വൃക്കദാനം ചെയ്തു. ഭർത്താവ് സന്തോഷിന് ബിസിനസാണ്. മക്കൾ എലിസബത്ത് (എം.എസ്.സി ഡാറ്റാസയൻസ് വിദ്യാർത്ഥിനി), റോസ് (നഴ്സ്) ആൻ(നഴ്സിംഗ് വിദ്യാർത്ഥിനി).
വഴിത്തിരിവായത് ചൂരൽമല രാത്രി
വീട്ടിലെ എതിർപ്പ് മൂലം തീരുമാനത്തിലെത്താൻ കഴിയാതെ ദൈവത്തോട് പ്രാർത്ഥിച്ച് ലില്ലി ജൂലായ് 29ന് രാത്രി കിടന്നുറങ്ങി. പിറ്റേന്ന് പുലർച്ചെ എഴുന്നേറ്റപ്പോഴാണ് വയനാട് ചൂരൽമല ദുരന്തവും ഒരുനാട് ഒഴുകിപോയതും അറിഞ്ഞത്. നാളയെക്കുറിച്ച് ആലോചിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് തീരുമാനിച്ചതും വൃക്കദാനം ചെയ്യാമെന്ന് ഉറപ്പിച്ചതും ഇതോടെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |