കോഴിക്കോട്: സെക്‌സ് റാക്കറ്റിന്റെ കെണിയിൽ നിന്ന് രക്ഷപ്പെട്ട് 17കാരി പൊലീസ് സ്റ്റേഷനിൽ അഭയം തേടിയ സംഭവത്തിലെ പ്രതി പിടിയിൽ. അസം സ്വദേശിനിയായ 17കാരിയാണ് പെൺവാണിഭ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ലോഡ്‌ജിൽ നിന്ന് രക്ഷപ്പെട്ട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ യുവാവാണ് പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. ഇയാളാണ് ഇപ്പോൾ ഒറീസയിൽ നിന്ന് പിടിയിലായിരിക്കുന്നത്.
15,000 രൂപ മാസ ശമ്പളത്തിൽ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞായിരുന്നു പെൺകുട്ടിയെ അസം സ്വദേശി കേരളത്തിൽ എത്തിച്ചത്. ജോലിക്കെന്ന് പറഞ്ഞ് പെൺകുട്ടിയെ യുവാവ് പെൺവാണിഭ കേന്ദ്രത്തിലേക്കായിരുന്നു കൊണ്ടുവന്നത്. പെൺകുട്ടി അതിസാഹസികമായാണ് കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടത്. തന്നെപ്പോലെ അഞ്ച് പെൺകുട്ടികൾ മുറിയിലുണ്ടായിരുന്നുവെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഒരു ദിവസം മൂന്നും നാലും പേർ മുറിയിലെത്താറുണ്ടെന്നും ഞായറാഴ്ചകളിൽ ആറും ഏഴും പേരെ മുറിയിലേക്ക് യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറഞ്ഞിരുന്നു.
എപ്പോഴും മുറി പൂട്ടിയിട്ടാണ് യുവാവ് പുറത്തുപോകാറുള്ളത്. ഒരുദിവസം ഇയാൾ ഫോണിൽ സംസാരിച്ച് ടെറസിലേക്ക് പോയ സമയത്തായിരുന്നു പെൺകുട്ടി രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം പെൺകുട്ടിയെ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഓട്ടോറിക്ഷയിൽ പോകുന്ന സമയത്ത് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ലോഡ്‌ജിൽ നിന്നും പുറത്തിറങ്ങിയ പെൺകുട്ടി ഒരു ഓട്ടോറിക്ഷയിൽ കയറി മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പെൺകുട്ടി സ്റ്റേഷനിൽ എത്തി പ്രശ്നം അറിയിച്ചതോടെ പൊലീസ് ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു. സമിതി കുട്ടിക്ക് കൗൺസിലിംഗ് നൽകി വൈദ്യപരിശോധന നടത്തി വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. പെൺകുട്ടിയുടെ കയ്യിലുണ്ടായിരുന്ന ആധാർ കാർഡിൽ 20 വയസാണ് രേഖപ്പെടുത്തിയത്. എന്നാൽ ചോദ്യം ചെയ്തപ്പോൾ ഇത് യുവാവ് വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |