SignIn
Kerala Kaumudi Online
Monday, 23 June 2025 8.47 AM IST

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശം; 'ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മന്ത്രിയെ പുറത്താക്കണം'

Increase Font Size Decrease Font Size Print Page
sofia-khureshi

ന്യൂഡല്‍ഹി: കേണല്‍ സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരി ആണെന്ന വിജയ്ഷായുടെ പ്രതികരണം അത്യന്തം വിഷലിപ്തമാണെന്ന് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. വിജയ്ഷാ ഈ പ്രസ്താവന നടത്തിയ സമയത്ത് അവിടെ ഉണ്ടായിരുന്ന ബിജെപി നേതാക്കളും അണികളും കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കുകയാണുണ്ടായത്. ബിജെപി എന്ന പാര്‍ട്ടി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന വിഷയത്തിന്റെ ഒരു ദൃഷ്ടാന്തമായിട്ടാണ് വേണം ഇതിനെ കാണാന്‍. ബിജെപിക്ക് എന്തെങ്കിലും തരത്തില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍, ഇത്തരത്തില്‍ സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കവേ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരെ നടന്ന സംഘടിതമായിട്ടുള്ള സൈബര്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് ജോണ്‍ ബ്രിട്ടാസ് എംപി കത്തെഴുതിയിരുന്നു. വിദേശ്യകാര്യ മന്ത്രി എസ് ജയശങ്കര്‍ പോലും അദ്ദേഹത്തിന് പിന്തുണ നല്‍കിയില്ല എന്നുള്ളത് വളരെ ഖേദകരമാണ്. പഹല്‍ഗാം ഭീകരമാക്രമണത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ആരതിയും ഹിമാന്‍ഷിയും പോലെയുള്ളവര്‍ക്കെതിരെ സംഘ്പരിവാര്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായിട്ട് കാണാന്‍ കഴിയില്ല. ഈ വിഷയത്തെ മുന്‍നിര്‍ത്തി ബിജെപിയും ആര്‍എസ്എസും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഒരു ധ്രുവീകരണത്തിന്റെ ഭാഗമാണിത്. സര്‍ക്കാറിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഈ സൈബര്‍ ആക്രമണങ്ങളുടെയും വിഷലിപ്തമായ പ്രചരണത്തിന്റെയും ഉത്തരവാദികളായ ആള്‍ക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

സുപ്രീംകോടതി ഇവിടെ ആഭ്യന്തരയുദ്ധം സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപിയുടെ പ്രധാനപ്പെട്ട നേതാവായിട്ടുള്ള നിഷികാന്ത് ദുബെ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ നിഷികാന്ത് ദുബെക്കെതിരെ നടപടിയെടുക്കേണ്ടതാണ്. അതുപോലെ തന്നെ ആര്‍എസ്എസിന്റെ പ്രധാനപ്പെട്ട നേതാവ് നന്ദകുമാര്‍ സുപ്രീംകോടതിക്കെതിരെ ഒരു പ്രസ്താവന ഇറക്കി. കാശ്മീര്‍ പ്രശ്‌നത്തിന്റെ കാരണക്കാരന്‍ സുപ്രീംകോടതിയാണെന്ന് പോലും നന്ദകുമാര്‍ പറഞ്ഞു വെച്ചു. ഇത്തരത്തില്‍ വിഷത്തിന്റെയും ധ്രുവീകരണത്തിന്റെയും പോലെയുള്ള മലീമസമായിട്ടുള്ള ഒരു സാഹചര്യം രാജ്യത്ത് സംജാതമാകുമ്പോള്‍ അടിയന്തരമായ നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. അതല്ലെങ്കില്‍ ഇത്തരം വിഷലിപ്തമായ പ്രചരണങ്ങള്‍ തങ്ങളുടെ അറിവോടുകൂടിയാണ് ഇവിടെ സംഘടിപ്പിക്കപ്പെടുന്നത് എന്നുള്ളത് ജനങ്ങള്‍ക്ക് ബോധ്യമാകും.

ഓപ്പറേഷന്‍ സിന്ദൂറിനെ മുന്‍നിര്‍ത്തിയുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ഒരുപാട് സംശയങ്ങളും സന്ദേഹങ്ങളും ഉയരുന്നുണ്ട്. നമ്മുടെ യുദ്ധസാമഗ്രികള്‍ക്ക്, റാഫേല്‍ വിമാനങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചോ അതുപോലെ പഹല്‍ഗാമിലെ സുരക്ഷവീഴ്ചയുടെ ഉത്തരവാദികള്‍ ആരാണ് എന്നും മറ്റും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണ്. ഒരു തീവ്രവാദി പോലും നമ്മുടെ മണ്ണില്‍ കാലുകുത്തില്ലെന്നും കാലുകുത്തിയാല്‍ നെറുകയിലേക്ക് വെടിവെക്കാന്‍ ഞങ്ങള്‍ക്കറിയാമെന്നും കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്. എന്നിട്ട് എന്തുകൊണ്ടാണ് പഹല്‍ഗാമില്‍ നിരപരാധികളായ 26 പേരെ കൊലചെയ്ത ഒരു തീവ്രവാദിയെ പോലും പിടിക്കാന്‍ കേന്ദ്രസര്‍ക്കാറിന് സാധിക്കാത്തത്.

ഈ രാജ്യത്തിന്റെ ഭരണഘടനാപരമായിട്ടുള്ള നിര്‍വഹണത്തിനെതിരെ അതിശക്തമായിട്ടുള്ള ഒരു ആഘാതം തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ കേന്ദ്രസര്‍ക്കാറിന്റെ അറിവോടെയാണ് ഇത്തരം പ്രവര്‍ത്തികള്‍ എന്ന ധാരണ ജനങ്ങള്‍ക്കിടയില്‍ ബലപ്പെടുമെന്നും ജോണ്‍ ബ്രിട്ടാസ് എംപി അഭിപ്രായപ്പെട്ടു.

TAGS: JOHN BRITTAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.