പാരീസ്: കർഷകന് സ്വകാര്യ പറമ്പിൽ നിന്ന് ലഭിച്ചത് 3000 കോടിയിലധികം മൂല്യം വരുന്ന സ്വർണനിക്ഷേപം. ഫ്രാൻസിലാണ് സംഭവം. ഓവർഗെനിൽ നിന്നുള്ള 52കാരനായ മൈക്കൽ ഡുപോണ്ട് എന്ന കർഷകനാണ് അമൂല്യ നിധി ലഭിച്ചത്. നാല് ബില്യൺ യൂറോയിലധികം മൂല്യമുള്ള സ്വർണനിക്ഷേപമാണ് മണ്ണിനുള്ളിൽ നിന്ന് കിട്ടിയത്.
സംഭവമറിഞ്ഞ ഫ്രഞ്ച് സർക്കാർ സ്വർണം കണ്ടെത്തിയ പ്രദേശത്തെ എല്ലാ പ്രവർത്തനങ്ങളും തടഞ്ഞു. വിഷയത്തിൽ വ്യക്തമായ വിശകലനം ആവശ്യമാണെന്ന് വ്യക്തമാക്കിയ സർക്കാർ പാരിസ്ഥിതിക പഠനങ്ങളും നിയമവശങ്ങളും തേടേണ്ടതുണ്ടെന്നും വിശദമാക്കി.
'പതിവുപോലെ പറമ്പിൽ പരിശോധന നടത്തുമ്പോഴാണ് മണ്ണിൽ അസാധാരണമായ തിളക്കം കണ്ടത്. ചെറുതായൊന്ന് കുഴിച്ചുനോക്കിയപ്പോൾ സ്വർണനിക്ഷേപം കണ്ടുഞെട്ടി. പിന്നാലെ വാർത്ത വളരെവേഗം പരക്കുകയായിരുന്നു. വിവരമറിഞ്ഞ് സർക്കാർ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പറമ്പിൽ 150 ടണ്ണിലധികം സ്വർണമുണ്ടാകാമെന്ന് പ്രാഥമിക പരിശോധനകൾക്കുശേഷം അധികൃതർ അറിയിച്ചത്. പാരിസ്ഥിതിക പഠനങ്ങൾ ആരംഭിച്ചതിനാൽ പറമ്പ് സീൽ ചെയ്തിരിക്കുകയാണ്.
സ്വകാര്യ പറമ്പിൽ നിന്നാണ് കണ്ടെത്തുന്നതെങ്കിലും ഫ്രാൻസിൽ പ്രകൃതി വിഭവങ്ങൾക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ണിനടിയിലുള്ളതെല്ലാം സർക്കാരിന്റെ അധികാര പരിധിയിലാണ് വരുന്നത്. സ്വകാര്യ വ്യക്തികൾക്ക് സ്വന്തമാക്കണമെങ്കിൽ സർക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. സമ്പന്നമായ ജൈവവൈവിധ്യമുള്ള പ്രദേശമാണ് ഓവർഗെൻ മേഖല. സ്വർണം കണ്ടെത്തിയതിനുശേഷം വലിയ തോതിലുള്ള ഖനനം നടത്തുന്നത് വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |