തിരുവനന്തപുരം: അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ. ദീർഘദൂര ബസുകളുടെയും ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും പെർമിറ്റ് യഥാസമയം പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്.
പ്രതിഷേധ സമരങ്ങൾ നടത്തിയിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായിട്ടില്ല എന്നും ഭാരവാഹികൾ പറഞ്ഞു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലുള്ള സമരങ്ങളിലൂടെ മുന്നോട്ടുപോയെങ്കിലും പൊതു ഗതാഗതത്തെ തകർക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നും അതിനാൽ ബസ് സർവീസുകൾ നിർത്തിവച്ചുകൊണ്ടുള്ള സമരത്തിന് നിർബന്ധിതരായെന്നും അവർ അറിയിച്ചു.
വരും ദിവസങ്ങളിൽ സമരത്തിന്റെ തീയതി പ്രഖ്യാപിക്കും. മറ്റ് ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തിയതിന് ശേഷമാണ് ഇത് പ്രഖ്യാപിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |