കോന്നി: കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിൽ കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ച കോന്നി എംഎൽഎയ്‌ക്കെതിരെ വിമർശനവുമായി കേരള ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷൻ. കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ വനംവകുപ്പിന്റെ കസ്റ്റഡിയിലുള്ളയാളെ പൊലീസിനൊപ്പമെത്തി മോചിപ്പിച്ച വീഡിയോ ഇതിനകം വൈറലായിരുന്നു.
എംഎൽഎയെ അഭിസംബോധന ചെയ്തുള്ള പോസ്റ്റിൽ അങ്ങ് മുൻകൈയെടുത്ത് വനപാലകരെ പുറത്താക്കി വനംവകുപ്പ് പിരിച്ചുവിടണമെന്നും അങ്ങും അങ്ങയുടെ സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം എന്നും അസോസിയേഷൻ വിമർശിക്കുന്നു. ആനകളെ ഷോക്കടിപ്പിച്ച് കൊല്ലണം, കടുവകളെ വെടിവച്ചു കൊല്ലണം, പുലി മുതൽ പുഴുക്കൾ വരെയുള്ളവയെ തീയിട്ട് കൊല്ലണമെന്നും അസോസിയേഷൻ പോസ്റ്റിൽ പറയുന്നു. പിന്നീട് പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു.
കേരള ഫോറസ്റ്റ് റേഞ്ചേഴ്‌സ് അസോസിയേഷൻ പോസ്റ്റിന്റെ പൂർണരൂപം ചുവടെ:
''പ്രിയപ്പെട്ട എംഎൽഎ, അങ്ങ് മുൻകൈ എടുത്ത് വനപാലകരെയെല്ലാം പുറത്താക്കി വനംവകുപ്പ് പിരിച്ചുവിടണം. ആനകളെ മുഴുവൻ ഷോക്കടിപ്പിച്ച് കൊല്ലാൻ അണികൾക്ക് ആഹ്വാനം നൽകണം. കടുവകളെ മുഴുവൻ വെടിവച്ച് കൊല്ലണം. പുലികൾ മുതൽ പുഴുക്കൾവരെയുള്ള ജീവികളെ തീയിട്ട് കൊല്ലണം. ശേഷം അങ്ങും അങ്ങയുടെ സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം. മനുഷ്യൻ മാത്രമാകുന്ന ആ സുന്ദരലോകത്ത് താങ്കൾ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണം. ഈ വനപാലകരാണ് ഒരു ശല്യം. കത്തിച്ച് കളയണം. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട അങ്ങ് അത് കീറിക്കളയുന്ന കാഴ്ച ഗുണ്ടായിസവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. ആയതിന് ചൂട്ട്പിടിച്ച പൊലീസ് ഏമാന് നല്ല നമസ്‌കാരം. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടണമെന്ന് സംഘടന ശക്തമായി ആവശ്യപ്പെടുന്നു''.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |