സാൽഫോർഡ്: 2030ഓടെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ (ബിബിസി) എല്ലാ ചാനലുകളും ടിവിയിൽ സംപ്രേഷണം ചെയ്യുന്നത് നിർത്തുമെന്നും പകരം ഓൺലൈനിലേക്ക് മാറ്റുമെന്ന പ്രഖ്യാപനവുമായി മേധാവി ടിം ഡേവി. ചാനലുകൾ ഇന്റർനെറ്റിലേക്ക് മാത്രമായി പ്രവർത്തനം മാറ്റുമെന്നും പരമ്പരാഗത സംപ്രേഷണ സംവിധാനങ്ങൾ ഒഴിവാക്കുമെന്നും ബിബിസി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി എട്ട് മുതൽ ബിബിസി സാറ്റ്‌ലൈറ്റുകളിലെ സ്റ്റാൻഡേർഡ് ഡെഫനിഷൻ (എസ്ഡി) ഉപഗ്രഹ പ്രക്ഷേപണങ്ങൾക്ക് പകരം ഹൈ ഡെഫനിഷൻ (എച്ച്ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
ലണ്ടനിലാണ് ബിബിസിയുടെ ആസ്ഥാനം. ബ്രിട്ടീഷ് പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്ററായ ബിബിസി 1922ലാണ് സ്ഥാപിതമായത്. പിന്നീട് 1927ലെ പുതുവത്സര ദിനത്തിലാണ് നിലവിലെ പേരിൽ ബിബിസി പ്രവർത്തനമാരംഭിച്ചത്. പ്രശസ്തി കൊണ്ടും ജീവനക്കാരുടെ എണ്ണം കൊണ്ടും മാദ്ധ്യമരംഗത്ത് മുൻപന്തിയിൽ നിൽക്കുന്നവരാണ് ബിബിസി. ഏകദേശം 21,000ൽ അധികം ജീവനക്കാർ ബിബിസിയിൽ പ്രവർത്തിക്കുന്നുവെന്നാണ് കണക്ക്.
1922ൽ രൂപീകൃതമായത് മുതൽ, ബ്രിട്ടീഷുകാരുടെ ജീവിതത്തിലും സംസ്കാരത്തിലും ബിബിസിയുടെ പങ്ക് ശ്രദ്ധേയമാണ്. 1923ൽ ബിബിസി ആദ്യത്തെ ബ്രോഡ്കാസ്റ്റ് ലിസ്റ്റിംഗ് മാസികയായ റേഡിയോ ടൈംസ് ആരംഭിച്ചു.1988 ൽ പുറത്തിറക്കിയ ക്രിസ്മസ് പതിപ്പിന്റെ 11 ദശലക്ഷം കോപ്പികളാണ് അന്ന് വിറ്റഴിഞ്ഞത്. ഇത് ബ്രിട്ടീഷ് മാസികകളുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പതിപ്പായാണ് കണക്കാക്കപ്പെടുന്നത്. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിലെ ബ്രോഡ്കാസ്റ്റിംഗ് ഹൗസിലാണ് ഇതിന്റെ ആസ്ഥാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |