SignIn
Kerala Kaumudi Online
Saturday, 21 June 2025 10.36 AM IST

ഇഡിയുടെ കേസ് ഒഴിവാക്കാൻ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചു; ചാർട്ടേഡ് അക്കൗണ്ടന്റടക്കം മൂന്നുപേർ പിടിയിൽ

Increase Font Size Decrease Font Size Print Page
vilson

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) കേസ് ഒഴിവാക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട ചാർട്ടേഡ് അക്കൗണ്ടന്റടക്കം മൂന്നുപേർ വിജിലൻസിന്റെ പിടിയിൽ. ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് ആണ് പിടിയിലായത്. ഇന്നലെ രണ്ട് ഏജന്റുമാർ വിജിലൻസിന്റെ പിടിയിലായതിന് പിന്നാലെയാണ് രഞ്ജിത്തിന്റെ അറസ്റ്റ്. എറണാകുളം തമ്മനം സ്വദേശി വിൽസൺ (36), രാജസ്ഥാൻ സ്വദേശി മുരളി മുകേഷ് (54) എന്നിവരാണ് കഴിഞ്ഞദിവസം എറണാകുളം വിജിലൻസ് സംഘത്തിന്റെ പിടിയിലായത്. പ്രതികൾക്ക് ഇഡിയുമായി ബന്ധമുണ്ടോയെന്ന സംശയത്തിലാണ് വിജിലൻസ്. ഇഡി ഉദ്യോഗസ്ഥരിലേയ്ക്ക് അന്വേഷണം നീളുമെന്നും വിവരമുണ്ട്.

രണ്ടുകോടി രൂപയാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്. കശുവണ്ടി വ്യവസായിയായ കൊട്ടാരക്കര സ്വദേശിയായ പരാതിക്കാരനിൽ നിന്ന് രണ്ടുലക്ഷം രൂപ കൈപ്പറ്റുമ്പോഴാണ് ഇരുവരും പിടിയിലായത്. കശുവണ്ടി വ്യവസായ സ്ഥാപനത്തിന് വിറ്റുവരവ് കൂടുതലാണെന്നും വ്യാജരേഖ ഉപയോഗിച്ച് ഈ പണം വിദേശത്ത് ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നും കാട്ടി കഴിഞ്ഞവർഷം കൊച്ചി ഇഡി ഓഫീസിൽ നിന്ന് പരാതിക്കാരന് സമൻസ് ലഭിച്ചിരുന്നു. തുടർന്ന് പരാതിക്കാരൻ ഇഡി ഓഫീസിൽ ഹാജരാവുകയും ചെയ്തു. വർഷങ്ങൾക്ക് മുൻപ് മുതലുള്ള ബിസിനസുകളുടെ രേഖകളും കണക്കുകളും കാണിക്കണമെന്നും ഇല്ലെങ്കിൽ കേസെടുക്കുമെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞതായി പരാതിക്കാരൻ വെളിപ്പെടുത്തി.

ഇതിനുശേഷം ഇഡി ഓഫീസിലെ ഏജന്റെന്ന് പരിചയപ്പെടുത്തി വിൽസൺ പരാതിക്കാരനെ പലതവണ ഫോണിൽ ബന്ധപ്പെട്ടു. പിന്നീട് നേരിൽ കാണുകയും കേസിൽ നിന്നൊഴിവാക്കാൻ രണ്ടുകോടി രൂപ ഇഡി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായി പരാതിക്കാരനെ അറിയിച്ചു. ഇഡി ഓഫീസുമായുള്ള ബന്ധം തെളിയിക്കുന്നതിന് ഓഫീസിൽ നിന്ന് സമൻസ് അയപ്പിക്കാമെന്ന് പരാതിക്കാരനോട് പറയുകയും ചെയ്തു. ഇതുപ്രകാരം ഇക്കഴിഞ്ഞ 14ന് പരാതിക്കാരന് വീണ്ടും സമൻസ് ലഭിച്ചു. ഇതേദിവസം തന്നെ ഇഡി ഓഫീസിന് സമീപത്തുവച്ച് വിൽസൺ പരാതിക്കാരനുമായി കൂടിക്കാഴ്‌ച നടത്തി.

കേസ് ഒത്തുതീർപ്പാക്കാൻ 50 ലക്ഷം രൂപ വീതം നാല് തവണകളായി രണ്ട് കോടി രൂപ ഒരു സ്വകാര്യ ബാങ്കിന്റെ മുംബയിലുള്ള അക്കൗണ്ടിലിടാൻ നിർദേശിച്ചു. കൂടാതെ രണ്ട് ലക്ഷം രൂപ പണമായി വിൽസണെ ഏൽപ്പിക്കണമെന്നും പണമിടുമ്പോൾ അര ലക്ഷം രൂപ അധികമായി ഇടണമെന്നും പറഞ്ഞു. ഇതിനായി പരാതിക്കാരന് അക്കൗണ്ട് നമ്പറും നൽകി.

ഇതിനുപിന്നാലെ പരാതിക്കാരൻ എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് നിരീക്ഷണം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ട് മൂന്നരയോടെ വിൽസൺ പരാതിക്കാരനിൽ നിന്ന് രണ്ട് ലക്ഷം രൂപ വാങ്ങവേ വിജിലൻസിന്റെ പിടിയിലാവുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് രാജസ്ഥാൻ സ്വദേശിയായ മുരളി മുകേഷിന്റെ പങ്ക് വ്യക്തമായത്. തുടർന്ന് മുരളിയെ കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി.

TAGS: CASE DIARY, BRIBERY, ED CASE, VIGILANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.