ആലപ്പുഴ: സ്വർണം നൽകാത്തതിന്റെ പേരിൽ സഹോദരിയെ മർദ്ദിച്ച യൂട്യൂബ് വ്ലോഗർക്കെതിരെ കേസടുത്ത് പൊലീസ്. മണ്ണഞ്ചേരി സ്വദേശിയായ ഗ്രീൻഹൗസ് രോഹിത്തിനെതിരെയാണ് (27) ആലപ്പുഴ വനിതാ പൊലീസ് കേസെടുത്തിരിക്കുന്നത്. ഗ്രീൻ ഹൗസ് ക്ലീനിംഗ് സർവീസ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് രോഹിത്ത്. സഹോദരിയായ റോഷ്‌നിക്ക് അച്ഛൻ നൽകിയ സ്വർണാഭരണങ്ങൾ പ്രതി വിൽക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്നാണ് പരാതിയിൽ പറയുന്നത്.
മേയ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. റോഷ്‌നിയെ രോഹിത്ത് ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. റോഷ്നിയുടെ മുടിക്ക് കുത്തിപ്പിടിച്ച് ഇടിച്ചു, വീടു കയറി അക്രമിക്കാൻ ശ്രമിച്ചു എന്നിങ്ങനെയാണ് പരാതിയിലുളളത്. ഇന്നലെ റോഷ്‌നി ജില്ലാ പൊലീസ് മേധാവിക്കും ആലപ്പുഴ വനിതാ പൊലീസിനും പരാതി നൽകുകയായിരുന്നു. സോഷ്യൽമീഡിയയിലൂടെ രോഹിത്ത് സഹോദരിയെയും അമ്മയെയും അപമാനിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്. ഇയാൾക്കെതിരെ ദേഹോപദ്രവം ഏൽപ്പിക്കൽ, ഗുരുതരമായി പരിക്കേൽപിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
കുടുംബ വഴക്കിന് പിന്നാലെ അമ്മയേയും പരാതിക്കാരിയേയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ യൂട്യൂബ് ചാനൽ വഴിയും മറ്റ് സോഷ്യൽ മീഡിയ വഴിയും രോഹിത്ത് പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർന്നിരുന്നു. റോഷ്‌നിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇരുകൂട്ടരും തയ്യാറാകാത്ത സാഹചര്യത്തിലാണ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |