മലപ്പുറം: നിലമ്പൂരിൽ പന്നിക്കെണിയിൽ ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി അനന്തു മരിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. വഴിക്കടവ് സ്വദേശി വിനീഷാണ് വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കാട്ടു പന്നിയുടെ മാംസം വിൽക്കാൻ ഉദ്ദേശിച്ചാണ് വൈദ്യുത കെണി സ്ഥാപിച്ചതെന്ന് വിനീഷ് പൊലീസിന് മൊഴി നൽകി. ഇയാൾക്കെതിരെ മനഃപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. രണ്ടാം പ്രതിയായ കുഞ്ഞുമുഹമ്മദും കസ്റ്റഡിലായിട്ടുണ്ട്
വെളുപ്പിനെ വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച വിനീഷിനെ ഓടിച്ചിട്ടാണ് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാളെ കൂടി പൊലീസ് ചോദ്യം ചെയ്യുകയാണ്. വിനീഷിന്റെ പേരിൽ മുമ്പ് കേസുകളൊന്നുമില്ല, ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും മൃഗങ്ങളെ വേട്ടയാടാറുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. വൈദ്യുതി മോഷണം സംബന്ധിച്ച് ആറ് മാസം മുമ്പ് പരാതി നൽകിയിരുന്നെങ്കിലും കെഎസ്‌ഇബി ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. അനന്തുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വഴിക്കടവിലെ വീട്ടിലേക്ക് കൊണ്ടുവന്നു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അപകടം രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്. വിവാദം പ്രചാരണ ആവശ്യങ്ങൾക്കായി യുഡിഎഫ് സൃഷ്ടിച്ചതാണെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ ആരോപിച്ചു, അതേസമയം സാധ്യമായ രാഷ്ട്രീയ ഗൂഢാലോചനകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഘങ്ങൾ പ്രദേശത്ത് വ്യാപകമാണെന്ന് സൂചനകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |