തിരുവനന്തപുരം: ത്രിവർണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രവുമായി ബിജെപി സംസ്ഥാന ഘടകം. സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്നുരാവിലത്തെ പരിപാടിക്കായി തയ്യാറാക്കിയ പോസ്റ്ററിലാണ് ത്രിവർണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. പാർട്ടി സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ചിത്രമടങ്ങിയ പോസ്റ്റർ പോസ്റ്റുചെയ്തത്. എന്നാൽ സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ പ്രതിഷേധ പരിപാടിയിൽ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രമാണ് പ്രത്യക്ഷപ്പെട്ടത്.
അതേസമയം, രാജ്ഭവനിലെ ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വയ്ക്കുന്നതിനെതിരെ സർക്കാർ- ഗവർണർ പോര് കനക്കുകയാണ്. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വയ്ക്കുന്നതിനെതിരെ സർക്കാർ നിയമനടപടികളിലേക്ക് നീങ്ങുകയാണ്. നിയമ സെക്രട്ടറിയോടും അഡ്വക്കേറ്റ് ജനറലിനോടും ഉപദേശം തേടി. ചിത്രം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേസുകൊടുക്കാനും നീക്കമുണ്ട്.
രാജ്ഭവനിൽ എന്തൊക്കെ ഉപയോഗിക്കണമെന്ന് താനാണ് നിശ്ചയിക്കേണ്ടതെന്നും സർക്കാർ കോടതിയെ സമീപിച്ചാൽ നിയമപരമായി നേരിടുമെന്നും ഗവർണർ നിലപാടെടുത്തു. രാജ്ഭവനിലെ ചടങ്ങുകളിൽ ഉപയോഗിക്കാവുന്ന ചിഹ്നങ്ങളും ചിത്രങ്ങളുമടങ്ങിയ പ്രോട്ടോക്കോൾ മന്ത്രിസഭായോഗം തയ്യാറാക്കി ഗവർണറെ അറിയിക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നു. കരടുണ്ടാക്കാൻ നിയമസെക്രട്ടറിയെ ചുമതലപ്പെടുത്തി. രാജ്ഭവനിലെ സർക്കാർ പരിപാടികൾ ഒഴിവാക്കാനും ആലോചനയുണ്ട്.
രാജ്ഭവനിലെ എല്ലാ ചടങ്ങുകളിലും ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുമെന്ന നിലപാടിലാണ് ഗവർണർ ആർ.വി.ആർലേക്കർ. ഇന്നലെ പശ്ചിമബംഗാൾ രൂപീകരണാഘോഷ ചടങ്ങിലും ചിത്രമുപയോഗിച്ചു. ഇന്നത്തെ യോഗാ ദിനാഘോഷത്തിലും ചിത്രമുണ്ടാവും. മേരാ യുവഭാരതാണ് സംഘാടകർ. രാജ്ഭവനിൽ സർക്കാർ പരിപാടികൾ അടുത്തെങ്ങും നിശ്ചയിച്ചിട്ടില്ല. ഓഡിറ്റോറിയത്തിന്റെ വലതുവശത്ത് ഭാരതാംബ ചിത്രവും വിളക്കുകൊളുത്തി പുഷ്പാർച്ചനയും നിർബന്ധമാക്കാനാണ് ഗവർണർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചത്.
ഔദ്യോഗിക ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി പ്രോട്ടോക്കോൾ ലംഘനം നടത്തിയതായി കേന്ദ്രത്തിനുള്ള പ്രതിമാസ റിപ്പോർട്ടിൽ ഗവർണർ അറിയിക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർക്കാണ് റിപ്പോർട്ടയയ്ക്കുക. പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് കത്തുനൽകാനുമിടയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |