വടക്കഞ്ചേരി: ലോകം ഡിജിറ്റൽ യുഗത്തിലേക്ക് ചുരുങ്ങുമ്പോൾ വായന മരിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് മംഗലത്ത് 'എഴുത്തുകൂട്ടം' എന്ന അക്ഷര സ്നേഹികളുടെ കൂട്ടായ്മ. മംഗലം ഗവ.എൽ.പി സ്‌കൂളിൽ നടന്നു വരുന്ന എഴുത്തുകൂട്ടം കൂട്ടായ്മയാണ് ശ്രദ്ധേയമാകുന്നത്. വായനാ തത്പരരും എഴുത്തുമോഹികളുമായവരുടെ കൂടിച്ചേരലാണിത്. സ്വന്തം ഭാവനയിൽ സ്ഫുടം ചെയ്‌തെടുത്ത രചനകളുമായി മാസത്തിൽ ഒരു തവണ ഇവർ ഒത്തുകൂടും. എഴുതിയ കവിതകളും കഥകളും അനുഭവങ്ങളും പങ്കുവയ്ക്കും. വായിച്ച പുസ്തകങ്ങളെ കുറിച്ച് ചർച്ച നടത്തും. സ്വന്തം സൃഷ്ടികൾ കൂട്ടായ്മയിൽ അവതരിപ്പിക്കും. തുടർ രചനകൾക്ക് മുതൽകൂട്ടായി കുറവുകളും മേന്മകളും പരസ്പരം ചൂണ്ടിക്കാട്ടി പ്രോത്സാഹിപ്പിക്കും. നഷ്ടപ്പെട്ട എഴുത്തിന്റെയും വായനയുടെയും ലോകം വിശാലമാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. കൂട്ടായ്മയിൽ എല്ലാ പ്രായക്കാരുമുണ്ട്. ചെറിയ കുട്ടികൾ മുതൽ വലിയവർ വരെ ഇൗ കൂട്ടായ്മയിലുണ്ട്. വിവിധ രാഷ്ട്രീയ മത ചിന്തകരുണ്ട്. സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ടവരുമുണ്ട്. എന്നാൽ എല്ലാവരും ഒത്തുകൂടുമ്പോൾ മറ്റെല്ലാ ചിന്തകളും മാറ്റി നിറുത്തി എഴുത്തിന്റെയും വായനയുടെയും സംശുദ്ധിയാണ് പരിഗണിക്കുക. കൂട്ടായ്മയിൽ ആകൃഷ്ടരായി ഓരോ മാസത്തിലും പുതിയ എഴുത്തുകാരും വായനാതല്പരരും എത്തുന്നുണ്ടെന്ന് കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന സാബു വർഗീസ്, അജീഷ് കുമാർ എന്നിവർ പറഞ്ഞു. ഇക്കഴിഞ്ഞ ബഷീർ ദിനത്തിൽ പാലക്കാടിന്റെ ഇതിഹാസമുറങ്ങുന്ന തസ്രാക്കിലായിരുന്നു ഒത്തുകൂടൽ. ഒ.വി.വിജയന്റെ കഥാപാത്രങ്ങളിലൂടെയുള്ള വിശകലനവും നടന്നു. യുവസാഹിത്യകാരന്മാരായ രാജേഷ് മേനോൻ, സുധി വണ്ടാഴി, കെ.ആർ.രാജേഷ് തുടങ്ങിയവർ അവരുടെ രചനകൾ കൂട്ടായ്മയിൽ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |