ആലപ്പുഴ: അമിതവേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ട് കാൽനടയാത്രക്കാരായ സ്ത്രീകൾക്കുനേരെ പാഞ്ഞുകയറി ഒരാൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീക്ക് ഗുരുതരപരിക്ക്. ആലപ്പുഴ കളപ്പുര കിഴക്കേമംഗലം വീട്ടിൽ ഓട്ടോഡ്രൈവർ രാജീവിന്റെ ഭാര്യ സുധക്ഷിണയാണ് (55) മരിച്ചത്. ഗുരുതര പരിക്കേറ്റ ആലപ്പുഴ കളപ്പുര പുളിക്കൽ വീട്ടിൽ പരേതനായ വിനോദിന്റെ ഭാര്യയും ചങ്ങനാശ്ശേരി പായിപ്പാട് പഞ്ചായത്തിലെ പ്യൂണുമായ ബിന്ദുവിനെ (50) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 8.40ന് ആലപ്പുഴ ബൈപാസ് റോഡിൽ കൊമ്മാടി പഴയ ടോൾഗേറ്റിന് തെക്കുഭാഗത്തായിരുന്നു അപകടം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് കായംകുളം ഭാഗത്തേക്ക് പോയ കാറാണ് അപകടമുണ്ടാക്കിയത്. വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയ സ്ത്രീയും കായംകുളം സ്വദേശിയായ ഡ്രൈവറുമാണ് കാറിലുണ്ടായിരുന്നത്. അപകടമുണ്ടായതിന് പിന്നാലെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയതായും അറിയുന്നു.
ഗോകുൽ കയർ കമ്പനിയിലെ ജീവനക്കാരിയായ സുധക്ഷിണ ജോലിക്കായി പോകുമ്പോഴാണ് ദിശതെറ്റി അമിതവേഗതയിലെത്തിയ കാർ പാഞ്ഞുകയറിയത്. ബിന്ദുവും പായിപ്പാട് പഞ്ചായത്തിലേക്ക് ജോലിക്കുപോകുന്നതിനായി ഇറങ്ങിയതായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധക്ഷിണയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സംസ്കരിച്ചു. മക്കൾ: രാഹുൽ, പ്രിയങ്ക. മരുമക്കൾ: അർജുൻ, അർച്ചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |