രാമപുരം : മുന്നൊരുക്ക യോഗങ്ങൾ പലവട്ടം ചേർന്നു. പക്ഷേ, എം.എൽ.എയുടെ അടക്കം വാക്കുകൾക്ക് പുല്ലുവില അധികൃതർ നൽകിയപ്പോൾ നാലമ്പല ദർശനത്തിന് എത്തുന്ന ഭക്തരെ കാത്തിരിക്കുന്നത് പൊട്ടിപ്പൊളിഞ്ഞ റോഡുകൾ. റോഡിലെ കുഴികൾ മഴയിൽ അടച്ചത് മുഴുവൻ പൊളിഞ്ഞ നിലയിലാണ്. റോഡ് വശത്തെ തടികൾ നീക്കുമെന്ന് പറഞ്ഞതും വെറുതെയായി. ഇത്തവണ നാലമ്പല ദർശന സീസണ് മുന്നേ മാണി സി. കാപ്പൻ എം.എൽ.എ.യും പാലാ ആർ.ഡി.ഒ.യും ഉൾപ്പെടെയുള്ളവർ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും നാലമ്പല ദർശന കമ്മറ്റി ഭാരവാഹികളുടെയും പഞ്ചായത്ത് അധികൃതരുടെയും യോഗം രാമപുരത്ത് വിളിച്ചു ചേർത്തിരുന്നു. ഭക്തർക്ക് സൗകര്യമൊരുക്കാൻ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ അക്കമിട്ട് നിരത്തി. ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങളും നൽകി. എന്നാൽ എല്ലാം വെള്ളത്തിൽവരച്ച വര പോലെയായി.
ഭക്തരെ വീഴ്ത്താൻ റോഡ് സൈഡിൽ തടികൾ
രാമപുരം - കൂത്താട്ടുകുളം റൂട്ടിൽ അമനകര ഭരതസ്വാമി ക്ഷേത്രത്തിന് സമീപം മെയിൻ റോഡിൽ നിരവധി തടികളാണ് കിടക്കുന്നത്. ഇത് നീക്കിയില്ല എന്ന് മാത്രമല്ല ഒന്ന് മാറ്റിയിടാൻ പോലും തയ്യാറായില്ല. റോഡിലെ കുഴിയടയ്ക്കലും ഇരുട്ടുകൊണ്ടുള്ള ഓട്ടയടയ്ക്കൽ മാത്രമായി. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം പൂവക്കുളം റോഡ് ചേരുന്ന ഭാഗത്ത് റോഡിൽ ഗർത്തങ്ങൾ രൂപപ്പെട്ടു. ആഴമുള്ള കുഴികളിൽ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. ഈ ഭാഗത്താണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
വഴിവിളക്ക് അണഞ്ഞ് തന്നെ
തിരക്കുമൂലം ഗതാഗതക്കുരുക്കുണ്ടാകുന്ന ഭാഗത്ത് റോഡിലെ കുഴികൾകൂടിയാകുമ്പോൾ കുരുക്ക് മുറുകും. പിന്നെ പറഞ്ഞിട്ടെന്തുകാര്യം. അമനകരയിൽ സ്ട്രീറ്റ് ലൈറ്റുകൾ തെളിയാത്തതിനാൽ രാത്രികാലത്ത് ഇരുട്ടിൽതപ്പി തടയേണ്ട സ്ഥിതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |