തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴി നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി ഒരു വർഷം കൂടി നീട്ടിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതോടെ അടുത്തവർഷം ഏപ്രിൽ വരെ ഈ ആനുകൂല്യങ്ങൾ കിട്ടും.
ചെറുകിട, ഇടത്തരം സംരംഭകർക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്ന പദ്ധതിയാണിത്. പദ്ധതിയിലെ വായ്പാപരിധി നിലവിലെ രണ്ടു കോടി രൂപയിൽ നിന്ന് അഞ്ചു കോടി രൂപയായി ഉയർത്തിയിട്ടുമുണ്ട്. പലിശയിൽ അഞ്ചു ശതമാനം സബ്സിഡിയായിരിക്കും. ഇതിൽ മൂന്നു ശതമാനം സർക്കാരും രണ്ടു ശതമാനം കെ.എഫ്.സിയും വഹിക്കും. ഇതോടെ സംരംഭകർക്ക് ആറുശതമാനം നിരക്കിൽ വായ്പ കിട്ടും. കൂടാതെ പദ്ധതിയിൽ അപേക്ഷിക്കാനുള്ള പ്രായപരിധി 50 ൽനിന്ന് 60 ആയി ഉയർത്തി. ഈ വർഷം പദ്ധതിയിൽ 500 സംരംഭങ്ങൾക്കുകൂടി വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിൽ 3101 സംരംഭങ്ങൾക്കായി 1046 കോടി രൂപവായ്പയായി അനുവദിച്ചിട്ടുണ്ട്. ഇവയിലൂടെ പ്രത്യക്ഷവും പരോക്ഷവുമായി 80,000ലേറെ പുതിയ തൊഴിൽ അവസരങ്ങളും സൃഷ്ടിച്ചു.
വിമുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതിയുടെ ഭാഗമായി സിഎംഇഡിപി എക്സ് സർവ്വീസ് മെൻ സ്‌കീം എന്ന പേരിൽ വായ്പാ പദ്ധതിയുമുണ്ട്. ഒരുവർഷത്തെ മോറട്ടോറിയം അടക്കം അഞ്ചുവർഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. പദ്ധതിച്ചെലവിന്റെ 90 ശതമാനം വരെ വായ്പയായി ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |