തിരുവനന്തപുരം: പാലക്കാട് മരണമടഞ്ഞയാളുടെ മകന് പ്രാഥമിക പരിശോധനയിൽ നിപ സംശയിച്ചതോടെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ സംശയിച്ചത്. തുടർ പരിശോധന നടത്തും. സമ്പർക്ക പട്ടികയിലുള്ള ഇദ്ദേഹം ഐസൊലേഷനിലായിരുന്നു. ഇദ്ദേഹത്തിന്റെ ഫാമിലി ട്രീയും തയ്യാറാക്കി. കുടുംബത്തിന് മാനസിക പിന്തുണ ഉറപ്പാക്കും. ആവശ്യമായ എല്ലാവർക്കും മാനസിക പിന്തുണ ഉറപ്പാക്കാൻ മന്ത്രി നിർദ്ദേശം നൽകി.
വിവിധ ജില്ലകളിലായി ആകെ 723 പേരാണ് നിപ സമ്പർക്കപ്പട്ടികയിൽ ഉള്ളത്. അതിൽ 51 പേരാണ് പുതിയതായി നിപ സംശയിക്കുന്ന വ്യക്തിയുടെ സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറം ജില്ലയിൽ 212 പേരും പാലക്കാട് 394 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് 2 പേരും തൃശൂരിൽ ഒരാളുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 10 പേർ ഐസൊലേഷനിൽ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയിൽ ഇതുവരെ 84 സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 7 പേർ ഐസൊലേഷനിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 38 പേർ ഹൈയസ്റ്റ് റിസ്‌കിലും 142 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.
മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |