മാദക റാണിയായി തിളങ്ങി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സിൽക്ക് സ്മിത.കഴിഞ്ഞ ദിവസം അവരുടെ 23ാം ചരമവാർഷികമായിരുന്നു. മരണത്തിൽ പോലും സിൽക്കിന് ദയ കിട്ടിയില്ലെന്ന് അഭിപ്രായപ്പെടുന്നവർ ഇന്നും സിനിമാലോകത്തുണ്ട്. അത്തരത്തിൽ സിൽക്കിന്റെ മരണവാർത്ത കേട്ട് ആശുപത്രിയിലെത്തിയപ്പോഴുള്ള ഓർമകൾ പങ്കുവച്ചിരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ കലവൂർ രവികുമാർ.
'സണ്ണി ലിയോണിനെ കാത്തു നിന്ന പോലെ അന്ന് ആളുകൾ അവരെ കാത്തു നിന്ന് കണ്ടിട്ടുണ്ടെന്നും അവർ കടിച്ച ആപ്പിൾ വരെ ലേലം കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു. എന്നാൽ ജീവിച്ചിരുന്നപ്പോൾ ആരാധകർ ആഘോഷിച്ച ആ ശരീരം പ്രാണൻ പോയപ്പോൾ അവർക്കും വേണ്ട എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കോടമ്പാക്കം എന്ന ശവപ്പറമ്പ്
.................................................................................
ഒരു സെപ്റ്റംബർ ഇരുപത്തിമൂന്നാം തിയതി കടന്നു പോയ സിൽക്ക് സ്മിതയെ കുറിച്ച് സഹതാരം അനുരാധയുടെ ചില ഓർമ്മകൾ ഫേസ്ബുക്കിൽ വായിച്ചു. സിൽക്ക് സ്മിത, ഒരു കാലത്തെ നമ്മുടെ സണ്ണി ലിയോൺ ആയിരുന്നല്ലോ. സണ്ണി ലിയോണിനെ കാത്തു നിന്ന പോലെ അന്ന് ആളുകൾ അവരെ കാത്തു നിന്ന് കണ്ടിട്ടുണ്ട്. അവർ കടിച്ച ആപ്പിൾ വരെ ലേലം കൊണ്ടിട്ടുണ്ട് .അതൊന്നുമല്ല പറയാൻ വന്നത്. എന്റെ ചില അനുഭവങ്ങളാണ്.
പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായിരുന്നു ജി എ ലാൽ ഒരിക്കൽ അവരോടു ഒരു അഭിമുഖം ചോദിച്ചിട്ടുണ്ട്. കടുത്ത നിഷേധമായിരുന്നു മറുപടി. ലാൽ അപ്പോൾ പറഞ്ഞു- എനിക്ക് വിജയലക്ഷ്മിയുടെ അഭിമുഖം ആണു വേണ്ടത്. ലാലിനെ നിമിഷങ്ങളോളം നോക്കി നിന്ന് കൊണ്ട് അവർ പറഞ്ഞു ... വിജയലക്ഷ്മി ഇരന്തു പോച് .... ആന്ധ്രയിലെ ഏതോ ഗ്രാമത്തിൽ നിന്ന് കോടമ്പാക്കത്തെത്തിയ വിജയലക്ഷ്മി എന്ന നാടൻ പെൺകിടാവിനെ സിനിമ സിൽക്ക് സ്മിതയായി മാറ്റിപ്പണിയുകയായിരുന്നല്ലോ.അപ്പോഴും അവർ വിജയലക്ഷമിയെ സ്നേഹിച്ചിരുന്നിരിക്കണം. അല്ലെങ്കിൽ ആ പെൺകുട്ടി മരിച്ചുപോയെന്ന് അവർ പറയുമായിരുന്നോ . സ്നേഹത്തിന്റെ സങ്കടക്കടലിൽ ഉഴലുമ്പോഴാണല്ലോ നമ്മൾ നമ്മെ തന്നെ കൊന്നു കളയുന്നത്...ഒടുവിൽ സിൽക്ക് സ്മിത സിൽക്ക് സ്മിതയോട് ചെയ്തതും അത് തന്നെ .അവർ ഒരു സാരി തുമ്പിൽ അവരെ കെട്ടി തൂക്കി നമുക്കുള്ള അവസാന കാഴ്ച്ചയായി...
ഞാൻ അന്ന് പത്രപ്രവർത്തകന്റെ വേഷത്തിൽ മദ്രാസിൽ ഉണ്ട് .അവരുടെ മരണം റിപ്പോർട്ട് ചെയ്യാൻ പോയ ജോൺസൻ ചിറമ്മൽ തിരിച്ചു വന്നു വിഷണ്ണനായി ....ആശുപതിയിൽ മൃതദേഹത്തിനടുത്തു അങ്ങനെ ആരുമില്ല.... ഞാൻ അപ്പോൾ അറിയാതെ പറഞ്ഞു - ജീവിച്ചിരുന്നപ്പോൾ ആരാധകർ ആഘോഷിച്ച ആ ശരീരം പ്രാണൻ പോയപ്പോൾ അവർക്കും വേണ്ടാ .അത് എഴുതൂ ജോൺസാ ....ജോൺസൻ പിന്നെ മൂകനായിരുന്നു ആ വാർത്ത എഴുതുന്നത് കണ്ടു .
നക്ഷത്രങ്ങളുടെ ആൽബം എന്ന എന്റെ നോവലിൽ സുചിത്ര എന്ന നടിയുണ്ട് .കോടമ്പാക്കം മാറ്റി തീർത്ത ഒരു ജീവിതം .അവർ സ്മിതയല്ല .അവരെ പോലുള്ള ഒരാൾ. സ്മിത മരിച്ച രാത്രിയിൽ ഞാനും സുഹൃത്തായ ഷാജനും കോടമ്പാക്കത്തൂടെ നടന്നത് ഓർക്കുന്നു .അവിടെ ആരും സ്മിതയെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നില്ല .
കോടമ്പാക്കം വിജയലക്ഷ്മിമാരുടെ ശവപ്പറമ്പായിരുന്നു .
ജോർജ് സാർ ലേഖയുടെ മരണത്തിൽ അത് വരച്ചിട്ടിട്ടുണ്ട് .... ഞാനീ പറയുന്നതിനേക്കാൾ ഹൃദയസ്പൃക്കായി ....
സിൽക്ക് സ്മിതയും ആ സിനിമയും ഒക്കെ ...ഹോ വല്ലാത്ത ഓർമ്മകൾ തന്നെ.