നിരവധി കാരണങ്ങളാൽ ചരിത്ര പ്രാധാന്യമുള്ള ദിവസമാണ് സെപ്തംബർ 17. രാജ്യത്തെ കരകൗശല വിദഗ്ദ്ധരും തൊഴിലാളികളും ഇതേ ദിവസം ആഹ്ലാദപൂർവം വിശ്വകർമ്മ ജയന്തി ആഘോഷിക്കുന്നു. ക്രൂരനായ നിസാമിൽ നിന്ന് ഹൈദരാബാദിന് മോചനം ലഭിച്ചതും ഈ ദിവസം തന്നെ. രഷ്ട്രത്തിനും ജനങ്ങൾക്കുമായി ജീവിതം സമർപ്പിച്ച രാഷ്ട്രതന്ത്രജ്ഞനായ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനിച്ചതും ഇതേ ദിവസമാണ്. 75-ാം ജന്മദിനമെന്ന നിലയിൽ മോദിയുടെ ഈ ജന്മദിനത്തിന് കൂടുതൽ പ്രാധാന്യമുണ്ട്. 140 കോടി ഭാരതീയരുടെ പേരിൽ മോദിജിക്ക് ഹൃദ്യമായ ആശംസ നേരുന്നതിനൊപ്പം, മഹത്വപൂർണമായ ഭാവിയിലേക്ക് രാജ്യത്തെ നയിക്കാൻ അദ്ദേഹത്തിന് ദീർഘായുസും ഊർജ്ജവും ആരോഗ്യവും ലഭിക്കുവാൻ ഞാൻ സർവശക്തനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ദശാബ്ദങ്ങളായി പ്രവർത്തിക്കുന്ന എനിക്ക്, അദ്ദേഹത്തിന്റെ വ്യക്തിത്വം കേവലം രാഷ്ട്രീയ നേതാവിനപ്പുറം രാഷ്ട്ര ക്ഷേമത്തിനായി ജീവിതം സമർപ്പിച്ച ദൗത്യനിഷ്ഠയുള്ള ഒരു നേതാവിന്റേതാണെന്ന് ആഴത്തിൽ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ ഉയർച്ചയും ജനങ്ങളുടെ ക്ഷേമവും അദ്ദേഹത്തിന് കേവലം ആശയങ്ങളല്ല, മറിച്ച് മാർഗനിർദ്ദേശക തത്വങ്ങളാണ്. സമഗ്ര ഭരണനിർവഹണ മാതൃക ഉറപ്പാക്കുന്നതിലെ നിരന്തര ശ്രദ്ധയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തെ സവിശേഷമാക്കുന്നത്. ഭരണം അദ്ദേഹത്തിന് അധികാരോപാധിയല്ല, മറിച്ച് സേവന മാദ്ധ്യമമാണ്.
മാറ്റത്തിന്റെ മാറ്റൊലി
അമ്പതു കോടിയിലധികം പേരെ ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമാക്കിയ 'ജൻ ധൻ യോജന" സാമ്പത്തിക ഉൾച്ചേർക്കലിന്റെ മഹത്തായ അദ്ധ്യായം രചിച്ചു; ദശലക്ഷക്കണക്കിന് കുടുംബങ്ങളെ അടുക്കളയിലെ പുകയിൽ നിന്ന് മോചിപ്പിച്ച 'ഉജ്ജ്വല യോജന" അവർക്ക് അന്തസാർന്ന ജീവിതം സമ്മാനിച്ചു; പാവപ്പെട്ടവർക്ക് ആരോഗ്യപരിരക്ഷയുടെ സുരക്ഷിതത്വം 'ആയുഷ്മാൻ ഭാരതി"ലൂടെ ഉറപ്പാക്കി; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ സ്വന്തം ഭവനമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ 'പ്രധാനമന്ത്രി ആവാസ് യോജന" സഹായിച്ചു. ഓരോ ഗുണഭോക്താവിന്റെയും കണ്ണുകളിലെ സംതൃപ്തിയും വിശ്വാസവും പൊതുജനക്ഷേമം എന്ന കാഴ്ചപ്പാടിനെ മോദിയുടെ ഭരണം എങ്ങനെ യാഥാർത്ഥ്യമാക്കിയെന്ന തിരിച്ചറിവ് പകരുന്നതാണ്.
ഒരു ആർ.എസ്.എസ് പ്രചാരകൻ എന്ന നിലയിൽ അദ്ദേഹം രാജ്യത്തുടനീളം സഞ്ചരിക്കുകയും സമൂഹത്തിന്റെ നാനാവിഭാഗങ്ങളുമായി ഇടപഴകുകയും ചെയ്തു. ഭാരതത്തിന്റെ ആത്മാവിനെ അടുത്തറിയാൻ മാത്രമല്ല, അതിന്റെ ആന്തരിക ശക്തി അനുഭവിക്കാനും അദ്ദേഹത്തിനു സാധിച്ചു. ദരിദ്രരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും കാണിക്കുന്ന സഹാനുഭൂതിയിലൂടെ അദ്ദേഹത്തിന്റെ ഭരണനിർവഹണത്തിലും പിന്നീട് അത് പ്രതിഫലിച്ചു. ഒരു പ്രചാരകനായിരിക്കെയാണ് സംഘടനാപരമായ കഴിവുകൾ മോദി സ്വായത്തമാക്കിയത്. തുടർന്ന് ബി.ജെ.പിയുടെ സംഘടനാ പുനഃക്രമീകരണത്തിനിടെ പാർട്ടിയുടെ പ്രവർത്തനഗതിയെ പരിവർത്തനം ചെയ്ത നൂതന പരിഷ്കാരങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. ആ കാഴ്ചപ്പാടും ഉൾക്കാഴ്ചകളും ദേശീയ തലത്തിൽ നടപ്പാക്കാൻ പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ എന്ന നിലയിൽ അവസരം ലഭിച്ചത് ഞാൻ ഭാഗ്യമായി കരുതുന്നു.
നേതൃഗുണം എന്ന ശക്തി
പ്രതിസന്ധിഘട്ടങ്ങളിൽ തീരുമാനമെടുക്കാനുള്ള കഴിവാണ് ശക്തമായ നേതൃത്വത്തിന്റെ മുഖമുദ്ര. ഇക്കാര്യത്തിൽ മോദിയുടെ നേതൃത്വം അതുല്യമാണ്. 2014 മുതൽ രാജ്യത്തിന് ധീരവും നിർണായകവുമായ നടപടികൾ ആശ്യമായ നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. നേതൃതത്വങ്ങളിൽ അടിയുറച്ച് രാജ്യതാത്പര്യങ്ങൾക്ക് അനുസൃതമായി മോദി തീരുമാനങ്ങൾ കൈക്കൊണ്ടു. നോട്ട് നിരോധനവും ചരക്കുസേവന നികുതിയും രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങളിൽ പുത്തൻ അദ്ധ്യായങ്ങൾ രചിച്ചു. ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയ നടപടി രാഷ്ട്രീയ ധീരതയായി മാത്രമല്ല, ദേശീയ ഐക്യത്തോടും അഖണ്ഡതയോടും അദ്ദേഹം സ്വീകരിച്ച അചഞ്ചലമായ പ്രതിബദ്ധത പ്രകടമാക്കിയ തീരുമാനമായും എക്കാലവും ഓർമ്മിക്കപ്പെടും.
മുത്തലാഖ് എന്ന സാമൂഹ്യവിപത്തിനെ ഇല്ലാതാക്കിയത് സ്ത്രീകളുടെ ആത്മാഭിമാനവും അവകാശങ്ങളും സംരക്ഷിക്കുന്ന ധീരമായ നടപടിയായിരുന്നു. ഈ തീരുമാനങ്ങളൊന്നും എളുപ്പമായിരുന്നില്ല. എതിർപ്പുകൾ നേരിട്ടെങ്കിലും ഒരിക്കൽപ്പോലും മോദി പിന്മാറിയില്ല. പ്രതിരോധങ്ങളോ വിമർശനങ്ങളോ പരിഗണിക്കാതെ രാജ്യത്പര്യങ്ങൾ സംരക്ഷിക്കണമെന്ന വിശ്വാസത്തിൽ അദ്ദേഹം ഉറച്ചുനിന്നു.
കൊവിഡ് മഹാമാരി ലോകത്തെയാകെ പിടിച്ചുകുലുക്കിയ വേളയിൽ, മോദിജി പൊതുജനങ്ങളെ ആശ്വസിപ്പിക്കുക മാത്രമല്ല; രാജ്യത്തെ വ്യവസായങ്ങളെയും ശാസ്ത്രജ്ഞരെയും യുവാക്കളെയും സ്വയംപര്യാപ്തതയിലേക്കു നയിക്കുകയും ചെയ്തു. മഹാമാരിക്കാലത്ത് ലോകം ആശങ്കയോടെ ഉറ്റുനോക്കിയത് ഇന്ത്യയെയായിരുന്നു. എന്നാൽ, ചാതുര്യമാർന്ന നേതൃത്വത്തിന്റെ ഫലമായി റെക്കാഡ് സമയത്തിനുള്ളിൽ രാജ്യത്ത് പ്രതിരോധ മരുന്ന് നിർമിക്കാൻ നമുക്കു കഴിഞ്ഞു. മാത്രമല്ല, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സൗജന്യ പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിലൂടെ കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ഏവർക്കും അനുകരിക്കാവുന്ന മാതൃക ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.
കരുത്തുറ്റ ഭാരതം
പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിൽ ദേശീയ സുരക്ഷയും ആത്മാഭിമാനവും നമ്മുടെ ദേശീയ ജീവിതത്തിന് വളരെ പ്രധാനമാണെന്ന് ഇന്ത്യ ആവർത്തിച്ചു തെളിയിച്ചിട്ടുണ്ട്. ഉറി ആക്രമണത്തിനു ശേഷമുള്ള സർജിക്കൽ സ്ട്രൈക്ക്, ഇന്ത്യ ഇനി ഭീകരതയുടെ കാര്യത്തിൽ നിശബ്ദമായി തുടരില്ലെന്ന് ലോകത്തിനു കാട്ടിക്കൊടുത്തു. പുൽവാമ സംഭവത്തിനുശേഷമുള്ള ബാലാകോട്ട് വ്യോമാക്രമണം ഈ ദൃഢനിശ്ചയത്തിന് കൂടുതൽ കരുത്തേകി. പഹൽഗാം ആക്രമണത്തോടുള്ള പ്രതികരണമായി 2025 മേയ് ഏഴിനു നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഇന്ത്യ ധൈര്യത്തോടും ദൃഢനിശ്ചയത്തോടും പ്രതികരിക്കുമെന്ന നയം നിർണായകമായി ഉയർത്തിക്കാട്ടി.
വിദേശനയ മേഖലയിലും മോദിജിയുടെ തന്ത്രം അതുല്യമാണ്. അദ്ദേഹം ഒരു അന്താരാഷ്ട്ര വേദിയിൽ നിൽക്കുകയും, ഇന്ത്യയുടെ നിലപാട് ആത്മവിശ്വാസത്തോടെ മുന്നോട്ടുവയ്ക്കുകയും ചെയ്യുമ്പോൾ, അഭിമാനത്തിന്റെ അലയൊലി ഓരോ പൗരനിലും പടരുന്നു. വളർന്നുവരുന്ന രാഷ്ട്രമായാണ് ഇന്ത്യയെ മുമ്പ് പലപ്പോഴും പലരും കണ്ടിരുന്നതെങ്കിൽ ഇപ്പോൾ ഇന്ത്യ ആഗോള നേതൃപദവി ഏറ്റെടുക്കുന്നതിലേക്ക് കുതിക്കുകയാണ്. മോദിജിയെ ഞാൻ മനസിലാക്കിയതിൽനിന്ന്, അദ്ദേഹത്തിന്റെ വ്യക്തിത്വം നയങ്ങളിലും പരിപാടികളിലും മാത്രം ഒതുങ്ങുന്നതല്ലെന്ന് പറയാനാകും. അദ്ദേഹത്തിന്റെ സവിശേഷമായ വ്യക്തിപ്രഭാവം പൊതുജനങ്ങളുമായി അദ്ദേഹത്തെ നേരിട്ട് കൂട്ടിയിണക്കുന്നു. പ്രസംഗങ്ങളിലെ സ്വാഭാവികതയും ലാളിത്യവും അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ ഇടമേകുന്നു.
തിരിഞ്ഞുനോക്കുമ്പോൾ മനസിലാകുന്നത്, നരേന്ദ്ര മോദിജി ഇന്ത്യയ്ക്ക് സാമ്പത്തികമായും രാഷ്ട്രീയമായും മാത്രമല്ല, മാനസികമായും സാംസ്കാരികമായും കരുത്തു പകർന്നിട്ടുണ്ടെന്നാണ്. ഇന്ത്യയുടെ ആന്തരിക ശക്തിയെക്കുറിച്ച് കൃത്യമായ ധാരണയുള്ള മോദിജിക്ക്, 2047-ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറുവർഷം പൂർത്തിയാക്കുമ്പോൾ, നമ്മുടെ രാജ്യം ‘ആത്മനിർഭർ ഭാരത്' (സ്വയംപര്യാപ്ത ഇന്ത്യ) ആയി മാറണമെന്നും മഹത്തായ രാഷ്ട്രമെന്ന പദവി പുനഃസ്ഥാപിക്കണമെന്നുമുള്ള കാഴ്ചപ്പാടുണ്ട്. ഈ ലക്ഷ്യത്തിലേക്ക് ദീർഘവീക്ഷണമുള്ള നയങ്ങളിലൂടെ അദ്ദേഹം രാജ്യത്തെ അതിവേഗം നയിക്കുകയാണ്. ഈ ലോകത്ത് നാം ആർക്കും പിന്നിലല്ല എന്ന വിശ്വാസം ഓരോ ഇന്ത്യക്കാരനിലും വളർത്തിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പതിനൊന്നു വർഷത്തിനിടെ, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യം ആത്മാഭിമാനത്തിലും സ്വയംപര്യാപ്തതയിലും ആത്മവിശ്വാസത്തിലും പുതിയ ഉയരങ്ങൾ കീഴടക്കി. അതുല്യം മാത്രല്ല, ചരിത്രപരം കൂടിയാണ് അത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |