ദുബായ്: യുഎഇക്ക് എതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന ഭീഷണിയില്‍ നിന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം പിന്നോട്ട്. ഒരു മണിക്കൂര്‍ വൈകി ഇന്ത്യന്‍ സമയം രാത്രി ഒമ്പത് മണിക്ക് യുഎഇ - പാകിസ്ഥാന്‍ മത്സരം ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. പാക് താരങ്ങള്‍ ഹോട്ടലില്‍ നിന്ന് മത്സരവേദിയായ ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ എത്തിയിട്ടുണ്ട്. എട്ട് മണിക്കാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ പക്ഷംപിടിച്ചു പെരുമാറിയ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ പാനലില്‍ നിന്ന് മാറ്റണമെന്നാണ് പിസിബി ആവശ്യപ്പെട്ടത്.
പൈക്രോഫ്റ്റ് ആണ് യുഎഇ - പാകിസ്ഥാന്‍ മത്സരത്തിലേയും റഫറി. അദ്ദേഹമാണ് റഫറിയെങ്കില്‍ കളിക്കാന്‍ താത്പര്യമില്ലെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിലപാട് സ്വീകരിച്ചത്. പൈക്രോഫ്റ്റിനെ റഫറി സ്ഥാനത്ത് നിന്ന് മാറ്റണം എന്ന് ആവശ്യപ്പെട്ട് പിസിബി ഐസിസിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ റഫറി സ്ഥാനത്ത് നിന്ന് ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റാന്‍ കഴിയില്ലെന്ന നിലപാടില്‍ ഐസിസി ഉറച്ച് നിന്നു. ഇതോടെയാണ് പാകിസ്ഥാന്‍ നിലപാട് മയപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഇന്ത്യക്കെതിരായ മത്സരത്തിന്റെ ടോസ് സമയത്ത് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും പാക് നായകന്‍ സല്‍മാന്‍ അലി ആഗയും തമ്മില്‍ ഹസ്തദാനം നടക്കാത്തതിനും മത്സരത്തിന് ശേഷം ഇരുടീമിലേയും താരങ്ങള്‍ തമ്മില്‍ ഹസ്തദാനം നടക്കാത്തതിനും കാരണം പൈക്രോഫ്റ്റ് ആണെന്ന് ആരോപിച്ചാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറാന്‍ ഒരുങ്ങിയത്. റഫറി പാനലില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയില്ലെങ്കില്‍ പാകിസ്ഥാന്‍ പിന്‍മാറാന്‍ സാദ്ധ്യത കൂടുതലാണെന്നാണ് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി നേരത്തെ പറഞ്ഞിരുന്നു.
ഐസിസി പെരുമാറ്റച്ചട്ടവും എംസിസി നിയമങ്ങളും ലംഘിച്ചുവെന്നാരോപിച്ച് മാച്ച് റഫറിയെ ഉടന്‍ നീക്കം ചെയ്യണമെന്ന് പിസിബി ആവശ്യപ്പെട്ടതായി നഖ്വി തിങ്കളാഴ്ച അറിയിച്ചു. ഐസിസി പെരുമാറ്റച്ചട്ടവും ക്രിക്കറ്റ് സ്പിരിറ്റുമായി ബന്ധപ്പെട്ട എംസിസി നിയമങ്ങളും മാച്ച് റഫറി ലംഘിച്ചതായി പിസിബി ഐസിസിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ക്യാപ്റ്റന്‍മാര്‍ ടോസില്‍ കണ്ട് മുട്ടുമ്പോള്‍ സൂര്യക്ക് കൈ കൊടുക്കാന്‍ ശ്രമിക്കരുതെന്ന് മാച്ച് റഫറി പ്രത്യേകം നിര്‍ദേശിച്ചുവെന്നും പിസിബി പറയുന്നു. ഈ പെരുമാറ്റം കായിക മനോഭാവത്തിന് എതിരാണെന്ന് ആരോപിച്ച് പാകിസ്ഥാന്‍ ടീം മാനേജ്‌മെന്റ് പ്രതിഷേധം രേഖപ്പെടുത്തിയെന്നും ബോര്‍ഡ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |