
കൊല്ലം: കറവൂരിൽ റിസർവ് വനത്തോട് ചേർന്ന പ്രദേശത്തെ വീട്ടിലെ കിണറ്റിൽ വീണ പുലിയെ അഞ്ച് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ സുരക്ഷിതമായി പുറത്തെടുത്ത് അഗ്നിരക്ഷാസേന. കഴിഞ്ഞ ദിവസം രാത്രിയാണ് പുലി കിണറ്റിൽ വീണതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഇന്ന് രാവിലെയോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. രാവിലെ കിണറ്റിൽ നിന്നും ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പുലിയെ കിണറ്റിനുള്ളിൽ കണ്ടത്. ഭയന്നുപോയ വീട്ടുകാർ ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പുലി ആഴമുള്ള കിണറ്റിലായിരുന്നതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. ഏകദേശം അഞ്ച് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേനയ്ക്ക് പുലിയെ പുറത്തെത്തിക്കാൻ സാധിച്ചത്. രക്ഷാപ്രവർത്തനത്തിനായി വല ഉപയോഗിച്ചാണ് അഗ്നിരക്ഷാസേന പുലിയെ സുരക്ഷിതമായി കരയ്ക്ക് എത്തിച്ചത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ ഏറ്റെടുത്തു.
രക്ഷപ്പെടുത്തിയ പുലിക്ക് കാര്യമായ പരിക്കുകളില്ലെന്നും ആരോഗ്യവാനാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പുലിയെ നിരീക്ഷണത്തിന് ശേഷം വനത്തിൽ തുറന്നുവിടും. റിസർവ് വനത്തോട് ചേർന്ന മേഖലയായതുകൊണ്ടാണ് പുലി നാട്ടിലിറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |