
തിരുവനന്തപുരം: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ്. കാട്ടാക്കട സ്വദേശിയായ സുമയ്യയുടെ പരാതിയിലെടുത്ത കേസന്വേഷണത്തിന്റെ ഭാഗമായി ബോർഡ് രൂപീകരിക്കാൻ ആവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡിഎംഒ) പൊലീസ് കത്ത് നൽകി. ഡിഎംഒ ( ബോർഡ് കൺവീനർ) ഇതിന് പുറമെ മുതിർന്ന ഗവൺമെന്റ് ഡോക്ടർ, പബ്ലിക് പ്രോസിക്യൂട്ടർ, ജില്ലാ നഴ്സിംഗ് ഓഫീസർ, ഫോറൻസിക് വിദഗ്ധൻ എന്നിവരായിരിക്കും അംഗങ്ങൾ. ആരോഗ്യവകുപ്പ് നേരത്തെ ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. ഈ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ടുവർഷം മുൻപ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയ്‌ഡിന്റെ ശസ്ത്രക്രിയ നടക്കുന്നതിനിടെയാണ് യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്. കഫക്കെട്ട് വന്നതിനെത്തുടർന്ന് എക്‌സ് റേ എടുത്തപ്പോഴാണ് നെഞ്ചിൽ ട്യൂബ് കിടക്കുന്നതായി കണ്ടെത്തിയത്. ഇക്കാര്യം ആശുപത്രി ജീവനക്കാരെ അറിയിച്ചപ്പോൾ ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർ ഒഴിഞ്ഞു മാറുകയായിരുന്നു. ട്യൂബ് നെഞ്ചിൽ ഒട്ടിയാണ് ഇരിക്കുന്നത്. എടുത്ത് മാറ്റാൻ പ്രയാസമാണ്. ശ്രമിച്ചാൽ ജീവന് ഭീഷണിയാണെന്ന് നേരത്തെ ഡോക്‌ടർമാർ പറഞ്ഞിരുന്നു. സുമയ്യയ്ക്ക് ശസ്ത്രക്രിയ നടത്തിയ ജനറൽ ആശുപത്രിയിലെ ഡോ.രാജീവ് കുമാറിന്റെയും ജൂനിയർ ഡോക്ടറിന്റെയും മൊഴി നേരത്തെ എടുത്തിരുന്നു. വയർ കുടുങ്ങി കിടക്കുന്നത് കൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. എന്നാല്‍, ശ്വാസമുട്ടൽ അടക്കം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് സുമയ്യ മെഡിക്കൽ ബോർഡിനെ അറിയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |