
ന്യൂഡൽഹി: രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്‌എസ്) ഒരു വ്യക്തിയെയോ രാഷ്ട്രീയ പാർട്ടിയെയോ അല്ല നയങ്ങളെയാണ് പിന്തുണയ്ക്കുന്നതെന്ന് ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത്. അയോദ്ധ്യയിൽ രാമക്ഷേത്രം എന്ന ആവശ്യത്തെ പിന്തുണച്ചിരുന്നെങ്കിൽ ആർഎസ്‌എസ് കോൺഗ്രസിനെ പോലും പിന്തുണയ്ക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കുന്നില്ല. ഞങ്ങൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കെടുക്കുന്നില്ല. സമൂഹത്തെ ഒന്നിപ്പിക്കാനാണ് പ്രവർത്തിക്കുന്നത്. എന്നാൽ രാഷ്ട്രീയം എന്നത് ഭിന്നിപ്പിക്കുന്നതാണ്. ഞങ്ങൾ നയങ്ങളെയാണ് പിന്തുണയ്ക്കുന്നത്. ഉദാഹരണത്തിന് ഞങ്ങൾ അയോദ്ധ്യയിൽ രാമക്ഷേത്രം ആഗ്രഹിച്ചു, അതിനാൽതന്നെ രാമക്ഷേത്രത്തിന്റെ നിർമ്മാണത്തെ പിന്തുണച്ചവർക്ക് സ്വയംസേവകർ വോട്ട് ചെയ്തു. കോൺഗ്രസ് രാമക്ഷേത്രത്തെ പിന്തുണച്ചിരുന്നെങ്കിൽ ഞങ്ങളുടെ സ്വയംസേവകർ ആ പാർട്ടിക്ക് വോട്ട് ചെയ്യുമായിരുന്നു'- മോഹൻ ഭഗവത് വ്യക്തമാക്കി. ആർഎസ്‌എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബംഗളൂരുവിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീം വിഭാഗത്തിൽപ്പെട്ടവർക്ക് ആർഎസ്‌എസിന്റെ ഭാഗമാകാൻ അനുമതി നൽകുമോ എന്ന ചോദ്യത്തിനും ഭഗവത് മറുപടി നൽകി. 'സംഘത്തിൽ ബ്രാഹ്മണനും മുസ്ലീമിനും ക്രിസ്‌ത്യാനിക്കും അനുവാദമില്ല. ഒരു ജാതിയിൽ നിന്നും ആരെയും അനുവദിക്കില്ല. മുസ്ലീംങ്ങളായാലും ക്രിസ്ത്യാനികളായാലും അവരുടെ വേർതിരിവ് മാറ്റിവച്ചുകൊണ്ട് സംഘത്തിലേക്ക് വരാം. ശാഖയിലേക്ക് വരുമ്പോൾ, നിങ്ങൾ ഭാരത മാതാവിന്റെ മകനായിട്ടാണ് വരുന്നത്. സംഘത്തിൽ വരുന്നവരെ മുസ്ലീമെന്നോ ക്രിസ്ത്യാനിയെന്നോ കണക്കാക്കുന്നില്ല, അവർ ആരാണെന്ന് ഞങ്ങൾ ചോദിക്കാറില്ല'- മോഹൻ ഭഗവത് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |