
കോതമംഗലം: നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ ഒന്നാം വർഷ ബി.ബി.എ വിദ്യാർത്ഥിനി നന്ദനയെ (19) ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിരുന്നു നന്ദന. എന്നാൽ മരിക്കുന്നതിന് മുൻപ് ഇൻസ്റ്റാഗ്രാമിലെ പോസ്റ്റുകളെല്ലാം നീക്കം ചെയ്ത നിലയിലാണെന്നാണ് പൊലീസ് പറയുന്നത്. നന്ദനയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. നന്ദനയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.
ഇടുക്കി മാങ്കുളം വേലിയാംപാറ മലനിരപ്പേൽ ഹരി - സിജി ദമ്പതികളുടെ മകളാണ് നന്ദന. ഇന്നലെ രാവിലെയാണ് കാമ്പസിലെ ഹോസ്റ്റലിൽ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി നന്ദന മാത്രമാണ് റൂമിൽ ഉണ്ടായിരുന്നത്. സ്റ്റഡി ലീവായതിനാൽ മറ്റ് കുട്ടികൾ വീട്ടിൽ പോയിരുന്നു. ഇന്നലെ രാവിലെ മടങ്ങിയെത്തിയ കൂട്ടുകാരി ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. പൊലീസാണ് അകത്തുനിന്ന് പൂട്ടിയ വാതിൽ തള്ളി തുറന്നത്.
ബന്ധുക്കൾ എത്തിയ ശേഷം മൃതദേഹം താഴെ ഇറക്കി. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം വൈകുന്നേരം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പോസ്റ്റുമോർട്ടത്തിൽ മറ്റ് സൂചനകളൊന്നുമില്ല. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടില്ല. കൂടുതൽ അന്വേഷണം നടത്തുമെന്ന് ഇൻസ്പെക്ടർ പി.ടി.ബിജോയി പറഞ്ഞു.
നന്ദനയുടെ മരണത്തിൽ സംശയമുണ്ടെന്നും അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടിരുന്നു. കാലുകൾ നിലത്ത് മുട്ടുന്ന നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച ഫോണിൽ സംസാരിച്ചപ്പോഴും പ്രത്യേകിച്ച് ഒന്നും പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കോളേജ് ഫീസ് നൽകിയിരുന്നുവെന്നും പിതാവ് പറഞ്ഞു. നന്ദനയ്‌ക്ക് പ്രശ്നങ്ങളുള്ളതായി തോന്നിയിരുന്നില്ലെന്ന് പ്രിൻസിപ്പൽ ഡോ.വിജി രാമകൃഷ്ണൻ പറഞ്ഞിരുന്നു. ഫീസ് കുടിശ്ശികയില്ല. നാല് മാസം മുമ്പ് കോളേജിൽ ചേർന്നതുമുതൽ നന്ദന ഹോസ്റ്റലിലായിരുന്നു താമസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |