
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ വീണ്ടും രാജി. കോഴിക്കോട് കോർപ്പറേഷനിലെ കൗൺസിലർ അൽഫോൻസ പാർട്ടിവിട്ട് ആം ആദ്‌മിയിൽ ചേർന്നു. വീണ്ടും സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് നടക്കാവ് കൗൺസിലർ അൽഫോൻസ രാജിവച്ചതെന്നാണ് വിവരം.
പൊതുപരിപാടിയിൽ വച്ചായിരുന്നു കോഴിക്കോട് കോർപ്പറേഷൻ മേയർക്കും ഡെപ്യൂട്ടി സെക്രട്ടറിക്കും രാജിക്കത്ത് കൈമാറിയത്. തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മിനിട്ടുകൾക്ക് മുൻപായിരുന്നു ഇത്.
കോഴിക്കോട് മൂന്ന് മുന്നണികളുടെ കൂട്ട കൊള്ളയാണ് നടക്കുന്നതെന്നും ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാനാകുന്നില്ലെന്നും അൽഫോൻസ രാജിക്ക് പിന്നാലെ പ്രതികരിച്ചു. മൂന്ന് മുന്നണികളും 45 വർഷമായി കോഴിക്കോട് കോർപ്പറേഷൻ കട്ടുമുടിക്കുകയാണ്. ജനങ്ങൾ ഇതിൽ രോഷാകുലരാണ്. സിസ്റ്റത്തോടുള്ള വിയോജിപ്പാണ് രാജിയിലൂടെ വ്യക്തമാക്കുന്നത്. ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് അവസാന നിമിഷം രാജിവയ്ക്കാനുള്ള തീരുമാനമെടുക്കാൻ കാരണമായതെന്നും അൽഫോൻസ വ്യക്തമാക്കി. മാവൂർ റോഡിൽ നിന്ന് ആം ആദ്‌മി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് അൽഫോൻസ അറിയിച്ചിരിക്കുന്നത്. മാവൂർ റോഡ് വനിതാ സംവരണ സീറ്റാണ്. അതേസമയം, അൽഫോൻസ കഴിഞ്ഞ പത്തുവർഷമായി ആം ആദ്മി പാർട്ടിയുടെ സഹയാത്രികയാണെന്നും പാർട്ടിയെക്കുറിച്ച് വ്യക്തമായി മനസിലാക്കിയാണ് ആം ആദ്‌മിയിൽ എത്തിയതെന്നും നേതൃത്വം വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |