
തിരുമല: തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവിൽ ഉപയോഗിക്കുന്ന നെയ്യിൽ മായം കണ്ടെത്തിയ സംഭവത്തിൽ വമ്പൻ തട്ടിപ്പാണ് നടന്നതെന്ന് സിബിഐ പ്രത്യേക സംഘം. സംഭവത്തിൽ 50 ലക്ഷം രൂപയുടെ മറ്റ് ഇടപാടുകളും അന്വേഷണസംഘം കണ്ടെത്തി.
മുൻ തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാൻ വൈ വി സുബ്ബ, അസിസ്റ്റന്റ് കെ ചിന്നപ്പണ്ണ എന്നിവരാണ് പണം സ്വീകരിച്ച് തട്ടിപ്പ് നടത്തിയത്. ഉത്തർപ്രദേശ് ആസ്ഥാനമായുള്ള പ്രീമിയർ അഗ്രി ഫുഡ്സ് ലിമിറ്റഡുമായി ബന്ധമുള്ള ഹവാല ഏജന്റുമാരിൽ നിന്നാണ് ഇവർ പണം സ്വീകരിച്ചത്. ചിന്നപ്പണ്ണ ഏജന്റ് അമൻ ഗുപ്തയിൽ നിന്ന് 20 ലക്ഷം രൂപയും പ്രീമിയർ അഗ്രി ഫുഡ്സ് സീനിയർ എക്സിക്യൂട്ടീവ് വിജയ് ഗുപ്തയിൽ നിന്ന് 20 ലക്ഷം രൂപയും സ്വീകരിച്ചതായാണ് ആരോപണം.
ഉത്തരാഖണ്ഡിലെ ഭോലെ ബാബ ഓർഗാനിക് ഡയറി എന്ന കമ്പനിയാണ് ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തത്. ഒരു തുള്ളി പാൽ പോലും വാങ്ങുകയോ സംഭരിക്കുകയോ ചെയ്യാത്ത ഈ കമ്പനിയാണ് വ്യാജ നെയ്യ് തയാറാക്കി വിതരണം ചെയ്തതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ ഉള്ളത്. വ്യാജ നെയ്യ് തയ്യാറാക്കാനുള്ള രാസവസ്തുക്കൾ വിതരണം ചെയ്ത ഡൽഹി വ്യാപാരി അജയ് കുമാറിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നെല്ലൂർ എസിബി കോടതിയിൽ ഹാജരാക്കിയ അജയ് കുമാറിനെ നവംബർ 21 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കേസിലെ 16-ാം പ്രതിയായ അജയ് കുമാർ ഭോലെ ബാബ ഡയറി ഡയറക്ടർമാരായ പോമിൽ ജെയിൻ, വിപിൻ ജെയിൻ എന്നിവരുമായി വർഷങ്ങളോളം ഒരുമിച്ച് പ്രവർത്തിക്കുകയായിരുന്നു. പോമിൽ ജെയിൻ, വിപിൻ ജെയിൻ എന്നിവരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ശുദ്ധമായ നെയ്യുടെ ഘടനയും സുഗന്ധവും ലഭിക്കാൻ പാം ഓയിലും രാസവസ്തുക്കളും ചേർത്തായിരുന്നു വ്യാജ നെയ്യുടെ നിർമാണം. വൈഷ്ണവി, ഏആർ ഡയറി എന്നീ ബ്രാൻഡുകളിൽ വ്യാജ നെയ്യ് വിതരണം ചെയ്യുകയും ചെയ്തെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തിരുപ്പതി ലഡ്ഡുവിൽ ഉപയോഗിക്കുന്ന നെയ്യിൽ 90 ശതമാനത്തിലധികം മായം കലർന്നതായാണ് കണ്ടെത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |