
ഇസ്ലാമാബാദ്: നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ച് 12 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇസ്ലാമാബാദ് ജില്ലാ കോടതിക്ക് സമീപമായിരുന്നു സംഭവം. പരിക്കേറ്റവരെ നഗരത്തിലെ പിംസ് (പിഐഎംഎസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയെ തുടർന്ന് കാർ പൂർണമായി കത്തിയമരുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ജി-11 മേഖലയിലാണ് സ്ഫോടനം നടന്നതെന്നും നിരവധി പേർക്ക് പരിക്കേറ്റതായും പാകിസ്ഥാൻ വാർത്താ വെബ്‌സൈറ്റായ ഡോൺ റിപ്പോർട്ട് ചെയ്തു. റോഡിൽ തിരക്കുണ്ടായിരുന്ന സമയത്ത് കോടതിയുടെ പ്രധാന കവാടത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ അക്രമി സ്ഫോടകവസ്തു വയ്‌ക്കുകയും തുടർന്ന് പൊട്ടിത്തെറി സംഭവിക്കുകയും ആയിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
സുരക്ഷാ ഏജൻസികൾ പ്രദേശത്ത് നിരീക്ഷണം കർശനമാക്കി. ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ തീവ്രവാദികളൊന്നും തന്നെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാൽ, ടിടിപിയുടെയോ അതിന്റെ സഖ്യകക്ഷിയുടെയോ പങ്കാളിത്തം ആക്രമണത്തിന് പിന്നിൽ ഉള്ളതായി ഉദ്യോഗസ്ഥർ സംശയിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |