
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് തിങ്കളാഴ്ച രാത്രിയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ലാല്‍ കില (റെഡ് ഫോര്‍ട്ട്) മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന് സമീപമുണ്ടായത് കരുതിക്കൂട്ടിയുള്ള സ്‌ഫോടനമല്ലെന്ന നിഗമനത്തിലാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍. സ്‌ഫോടനത്തിന് ചാവേര്‍ ആക്രമണത്തിന്റെ സ്വഭാവമില്ലെന്നും സ്‌ഫോടകവസ്തുക്കള്‍ കടത്തുന്നതിനിടെയുണ്ടായ പരിഭ്രമമാണ് പൊട്ടിത്തെറിക്ക് പിന്നിലെന്നും അന്വേഷണ വൃത്തങ്ങള്‍ അനുമാനിക്കുന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐഇഡി നിര്‍മാണം പൂര്‍ണമായിരുന്നില്ല. ഇതുകാരണം തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് സംഭവിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. ഫരീദാബാദില്‍ 2,900 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുക്കുകയും വിവിധയിടങ്ങളില്‍ റെയ്ഡുകള്‍ നടക്കുകയും ചെയ്തതിനെ തുടര്‍ന്നുള്ള പരിഭ്രാന്തിയില്‍ കാറില്‍ സ്‌ഫോടക വസ്തുക്കള്‍ മറ്റൊരിടത്തേക്കു മാറ്റുന്നതിനിടെ സംഭവിച്ചതാകാം സ്‌ഫോടനമെന്നാണ് നിഗമനം.
ട്രാഫിക് സിഗ്നലിന് സമീപം വേഗത കുറച്ച് വന്ന വെളുത്ത ഐ20 കാര്‍ ആണ് പൊട്ടിത്തെറിച്ചത്. തീ മറ്റ് വാഹനങ്ങളിലേക്കും പടരുകയായിരുന്നു. സ്‌ഫോടനത്തില്‍ 13 പേര്‍ മരിക്കുകയും 30ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാര്‍ ഓടിച്ചത് ജമ്മു കശ്മീര്‍ സ്വദേശിയായ ഉമര്‍ നബി എന്ന ഡോക്ടറാണെന്നാണു പുറത്തുവരുന്ന വിവരം. സംഭവത്തില്‍ സാദ്ധ്യമായ എല്ലാ അന്വേഷണവും നടത്തുമെന്നും കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ വെറുതേ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. ഫരീദാബാദില്‍ 2,900 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയതും തീവ്രവാദബന്ധത്തിന് അറസ്റ്റിലായ ഡോക്ടര്‍മാരുടെ മൊഴിയെ തുടര്‍ന്നാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |