
അബുദാബി: നാട്ടിലേയ്ക്ക് പോകാനിരിക്കുന്ന പ്രവാസികൾക്ക് മികച്ച അവസരമായി യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധിയും ക്രിസ്‌മസ് അവധിയും എത്തുകയാണ്. എന്നാൽ ഏതിനാണ് കൂടുതൽ അവധി ദിവസങ്ങൾ കിട്ടുകയെന്നും ഇക്കാലയളവിലെ യാത്രാനിരക്കുകൾ എങ്ങനെയാണെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്.
യുഎഇ ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദ് ഡിസംബർ രണ്ടിനാണ് ആചരിക്കുന്നത്. യുഎഇ പൊതു അവധി നിയമപ്രകാരം ആഴ്‌ചയുടെ തുടക്കത്തിലേക്കോ അവസാനത്തേക്കോ അവധികൾ മാറ്റാൻ സാധിക്കും. ഇതുപ്രകാരം ഡിസംബർ ഒന്നിന് അവധി പ്രഖ്യാപിക്കുകയാണെങ്കിൽ ഡിസംബർ മൂന്ന് ദേശീയ ദിന അവധിയും വാരാന്ത്യ അവധിയും ചേർത്ത് അഞ്ചുദിവസത്തെ അവധി ലഭിക്കും.
ദേശീയ ദിന വാരാന്ത്യത്തിൽ ഹ്രസ്വദൂരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുറവാണെന്നാണ് യാത്രാ വ്യവസായ മേഖലയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ക്രിസ്മസ് കാലത്ത് ദീർഘദൂര റൂട്ടുകളിൽ ടിക്കറ്റ് നിരക്കുകൾ വളരെ കൂടുതലാണ്. ചില മേഖലകളിൽ 90 ശതമാനം വരെ നിരക്ക് വർദ്ധനവുണ്ട്. ദേശീയ ദിനത്തോടനുബന്ധിച്ചുള്ള യാത്രാ പാക്കേജുകൾക്ക് 2700 ദിർഹം വരെയാണ് കുറഞ്ഞ നിരക്ക്. സീറ്റുകൾ വേഗത്തിൽ ബുക്ക് ചെയ്യപ്പെടുകയാണെന്നും ട്രാവൽ ഏജന്റുമാർ പറയുന്നു.
നീണ്ട അവധികളും കുടുംബപരമായുള്ള യാത്രകളും കാരണം ക്രിസ്‌മസ് കാലത്തെ നിരക്കുകൾ കുതിച്ചുയരുകയാണെന്ന് ഏജന്റുമാർ പറയുന്നു. മിക്കവർക്കും ദേശീയ ദിനം ശമ്പളത്തോടെയുള്ള അവധിയാണ്. പക്ഷേ ക്രിസ്‌മസ് അങ്ങനെയല്ല. അതിനാൽതന്നെ ദേശീയ ദിനത്തിൽ ഹ്രസ്വദൂര യാത്രകളുടെ നിരക്കും ക്രിസ്‌മസ് കാലത്ത് ദീർഘദൂര യാത്രകളുടെ നിരക്കും വർദ്ധിക്കാറുണ്ടെന്നും ഏജന്റുമാർ വ്യക്തമാക്കി.
രണ്ട് അവധി ദിവസങ്ങളിലും പല സ്ഥലങ്ങളിലേക്കുമുള്ള സീറ്റുകൾ വേഗത്തിൽ നിറയുകയാണ്. യാത്രക്കാർ ഉയർന്ന നിരക്കുകൾ നൽകാൻ തയ്യാറായാലും, അവസാന നിമിഷം അവർക്ക് സീറ്റുകൾ കണ്ടെത്താൻ കഴിഞ്ഞേക്കില്ല. ക്രിസ്‌മസ്, പുതുവത്സര പാക്കേജുകൾക്ക് ദേശീയ ദിന പാക്കേജുകളെക്കാൾ കുറഞ്ഞത് 30 ശതമാനം വില കൂടുതലാണെന്നും ട്രാവൽ ഏജന്റുമാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇന്ത്യയിലേക്ക്, പ്രത്യേകിച്ച് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ വ്യത്യസ്തമാണെന്ന് ഏജന്റുമാർ വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |