
അകാലത്തിൽ വിടപറഞ്ഞ സുഹൃത്തിന്റെ ഓർമകൾ പങ്കുവച്ച് ഗായിക അമൃത സുരേഷ്. നഴ്‌സറിയിൽ പഠിക്കുന്ന കാലം മുതൽ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് തന്നെ വിട്ടുപോയതെന്നും ആ കുറവ് നികത്താൻ ആർക്കും കഴിയില്ലെന്നും അമൃത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.
'എന്നെ മനസിലാക്കുകയും ഒപ്പം നിൽക്കുകയും ചെയ്‌ത ആളാണ്. എന്ത് പറയണമെന്ന് പോലും എനിക്കറിയില്ല. കൈകൾ ഇപ്പോഴും വിറയ്‌ക്കുന്നുണ്ട്. ഞാൻ ഇപ്പോഴും സ്‌തംഭിച്ച് നിൽക്കുകയാണ്. നീ ഇനി ഞങ്ങളോടൊപ്പമില്ലെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്നേക്ക് നമ്മുടെ സൗഹൃദത്തിന് 32 വർഷം തികയുന്നു. നഴ്‌സറിയിൽ തുടങ്ങി ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ഒരു കോട്ടവും തട്ടാതെ നിലനിന്ന ഒരു ബന്ധം. എന്റെ രക്ഷകൻ, എന്റെ സമാധാനദൂതൻ, എന്റെ സന്തോഷം...ബബീഷേ, നീ ഇതെല്ലാമായിരുന്നു....അതിലുമെത്രയോ അധികവും.
എന്റെ വാക്കുകൾക്ക് നീ പൂർണത നൽകി, എന്റെ അസ്വസ്ഥതകളെ ശാന്തമാക്കി, എന്റെ ലോകം ചിരികൊണ്ട് നിറച്ചു. എന്നെ പൂർണമായി അറിയുന്ന, എന്നോടൊപ്പം നിൽക്കുന്ന, എന്റെ ജീവിതഭാരം കുറച്ച സുഹൃത്ത്. ഇന്ന് വാക്കുകൾ കൊണ്ട് വിവരിക്കാനാകാത്ത ശൂന്യത ഞാൻ അനുഭവിക്കുന്നുണ്ട്. ഒരു ഫോൺ കോളിനപ്പുറം നീ ഉണ്ടായിരുന്നു. ആരെയും കരയാൻ അനുവദിക്കാത്ത ഒരാൾ. നിന്റെ നിഷ്‌കളങ്കമായ ആത്മാവിന് ഈ ലോകം മതിയാവാതെ പോയതാവാം. നീ ഇപ്പോൾ ഇതിലും നല്ലൊരിടത്താണെന്ന് എനിക്കറിയാം. നക്ഷത്രങ്ങൾക്കിടയിലും അതേ സന്തോഷവും ചിരിയും പടർത്തുന്നുണ്ടാവും.
ബബീഷേ... ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഞങ്ങള്‍ എല്ലാവരും നിന്നെ സ്‌നേഹിക്കുന്നു. നിന്റെ അഭാവം ഒരിക്കലും നികത്താനാവില്ല. പക്ഷേ നിന്റെ ചൈതന്യം ഞങ്ങളില്‍ എന്നെന്നുമുണ്ടാകും. ഇനി നക്ഷത്രങ്ങള്‍ കൂടുതല്‍ തിളക്കത്തോടെ പ്രകാശിക്കും. കാരണം നീയും ഇപ്പോള്‍ അവിടെയുണ്ടല്ലോ ' - അമൃത കുറിച്ചു.
ദീർഘമായ ഒരു കുറിപ്പാണ് അമൃത പങ്കുവച്ചിരിക്കുന്നത്. സുഹൃത്തിനൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |