
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് കടവത്തൂർ സ്വദേശി കെ പത്മരാജൻ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. തലശേരി അതിവേഗ പോക്‌സോ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പാനൂർ പാലത്തായിയിൽ പത്ത് വയസുകാരിയെയാണ് ബിജെപി നേതാവും അദ്ധ്യാപകനുമായ പത്മരാജൻ പീഡിപ്പിച്ചത്. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും.
376 എബി, ബലാത്സംഗം, പോക്‌സോ ആക്‌ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ജീവപര്യന്തവും വധശിക്ഷയും ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണിത്. ഏറെ രാഷ്‌ട്രീയ വിവാദം സൃഷ്‌ടിച്ച കേസിൽ പരാതി വ്യാജമാണെന്നും എസ്‌ഡിപിഐ ഗൂഢാലോചനയെന്നുമായിരുന്നു ബിജെപിയുടെ ആരോപണം. അഞ്ചുതവണ അന്വേഷണസംഘത്തെ മാറ്റിയ കേസിൽ സംസ്ഥാന സർക്കാരും പ്രതിരോധത്തിലായിരുന്നു. നേരത്തേ, കുട്ടിയുടെ മൊഴിയും മെഡിക്കൽ സർട്ടിഫിക്കറ്റടക്കമുള്ള തെളിവുകളും ഉണ്ടായിട്ടും പത്മരാജനെതിരെ പൊലീസ് പോക്‌സോ വകുപ്പ് ഒഴിവാക്കി കുറ്റപത്രം നൽകിയത് വൻ വിവാദമായിരുന്നു.
കേസിൽ പ്രതിയെ രക്ഷിക്കാൻ സംസ്ഥാന സർക്കാരും ബിജെപിയും ഒത്തുകളിക്കുന്നു എന്ന് മുസ്ലീം ലീഗും കോൺഗ്രസും പ്രചാരണം നടത്തിയിരുന്നു. 2020ൽ ജനുവരി 15നും ഫെബ്രുവരി രണ്ടിനുമിടയിൽ സ്‌കൂളിലെ ടോയ്‌ലറ്റിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പത്മരാജനെതിരെയുള്ള കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |