
പത്താൻകോട്ട്: ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോക്ടർ അറസ്റ്റിൽ. വൈറ്റ് മെഡിക്കൽ കോളേജിൽ സർജനായി ജോലി ചെയ്തു വരികയായിരുന്ന ഡോ.റയീസ് അഹമ്മദ് ഭട്ടിനെയാണ് കഴിഞ്ഞ ദിവസം രാത്രി അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. ഹരിയാനയിലെ ഫരീദാബാദ് ആസ്ഥാനമായ അൽ ഫലാഹ് സർവകലാശാലയുമായി 45കാരനായ ഡോക്ടർക്ക് ബന്ധമുള്ളതായും സൂചനയുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ വൈറ്റ് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് ആശുപത്രി മാനേജർ അറിയിച്ചു.
ഡൽഹി സ്ഫോടനക്കേസിൽ മുഖ്യപ്രതിയായ ഡോ. ഉമർ നബിക്ക് അറസ്റ്റിലായ ഡോക്ടർ റയീസുമായി ബന്ധമുണ്ടായിരുന്നു. ചോദ്യം ചെയ്യലിനായി ഡോക്ടറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജമ്മു കശ്മീരിലെ അനന്ത്‌നാഗ്, ബോണ ഡയൽഗാം സ്വദേശിയാണ് റയീസ് അഹമ്മദ് ഭട്ട്.
'വൈറ്റ് കോളർ ഭീകരവാദ മൊഡ്യൂൾ' എന്ന് സംശയിക്കുന്ന സംഘത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ഏജൻസി അൽ ഫലാഹ് സർവകലാശാലയിലെ നിലവിലെ ഡോക്ടർമാരെയും ജീവനക്കാരെയും മാത്രമല്ല, മുൻ ജീവനക്കാരെയും നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച അന്വേഷണ സംഘം സർവകലാശാല കാമ്പസിലെത്തി, മുൻപ് അവിടെ ജോലി ചെയ്തിരുന്ന ഡോക്ടർമാരുടെയും ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിച്ചു.
അവർ ജോലി ഉപേക്ഷിച്ചതിന്റെ കാരണം, എത്ര കാലം മുമ്പാണ് പോയത്, എവിടെ നിന്നാണ് പോയത് എന്നതടക്കമുള്ള വിവരങ്ങളാണ് സംഘം ശേഖരിച്ചത്. എല്ലാവരുടെയും പേര്, ഫോൺ നമ്പർ, താമസസ്ഥലം, യൂണിവേഴ്സിറ്റിയിലെ തസ്തിക എന്നിവയനുസരിച്ചാണ് വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |