
കൊച്ചി: 12 വയസുകാരനെ അമ്മയും ആൺ സുഹൃത്തും മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മയുടെ മുറിയിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആൺസുഹൃത്ത് തന്നെ മർദ്ദിച്ചതെന്ന് കുട്ടി പറഞ്ഞു. ഇയാൾ സ്ഥിരമായി വീട്ടിൽ താമസിക്കാൻ എത്താറുണ്ടെന്നും ഇയാൾ മർദ്ദിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റെന്നും കുട്ടി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികളെ ചോദ്യം ചെയ്യുകയാണെന്ന് അറിയിച്ചിട്ടുണ്ട്.
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥയായ 37കാരിയും സ്വകാര്യ യൂട്യൂബ് ചാനൽ ജീവനക്കാരനായ സുഹൃത്ത് തിരുവനന്തപുരം വാമനപുരം കല്ലറ സൗപർണിക വില്ലയിൽ സിദ്ധാർത്ഥ് രാജീവുമാണ് (24) എളമക്കര പൊലീസിന്റെ പിടിയിലായത്.
കുട്ടിയുടെ വാക്കുകളിലേക്ക്
'രണ്ട് വർഷമായി അമ്മയോടൊപ്പം കലൂരാണ് താമസിക്കുന്നത്. ആ ചേട്ടൻ ഇടയ്ക്കിടെ വീട്ടിൽ താമസിക്കാൻ വരുമായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി സ്ഥിരമായി ഞങ്ങളുടെ കൂടെ താമസിക്കുകയാണ്. ആ ചേട്ടന് അന്ന് ദേഷ്യം വന്നപ്പോൾ കഴുത്തിൽ പിടിച്ച് ബാത്ത്റൂമിന്റെ സൈഡിലോട്ട് ഇട്ടു. എന്റെ ഷോൾഡർ അവിടെപ്പോയി ഇടിച്ചു. കൈ പിടിച്ചു ഉടച്ചായിരുന്നു. ശേഷം അമ്മയെ വിളിച്ച് അപ്പുറത്തെ മുറിയിൽ പോയി. എനിക്ക് അമ്മയോടൊപ്പം കിടക്കണമെന്ന് ഞാൻ ആ ചേട്ടനോട് പറഞ്ഞു. അമ്മയെ കുറേ തവണ വിളിച്ചപ്പോൾ, അമ്മയ്ക്കും ദേഷ്യം വന്ന് എന്നെ കൈ വച്ച് മാന്തി. ഞാൻ കരഞ്ഞ് അപ്പുറത്തെ മുറിയിൽ പോയി കുറച്ച് നേരം കിടന്നു. ഇതിനും മുമ്പ് എന്നെ ഉപദ്രവിച്ചിട്ടുണ്ട്. അമ്മ അയാളെ ഇതുവരെ പിടിച്ചുമാറ്റുകയൊന്നും ചെയ്തിട്ടില്ല'.
ഭർത്താവുമായി 2021ൽ ബന്ധം വേർപിരിഞ്ഞ യുവതിയും ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകനും എളമക്കര പൊറ്റക്കുഴിക്ക് സമീപത്തെ ഫ്ളാറ്റിലാണ് താമസം. സിദ്ധാർത്ഥ് ജോലി ചെയ്യുന്ന യൂട്യൂബ് ചാനലിൽ യുവതി അവതാരകയാണ്. ഒരു മാസമായി യുവതിയുടെ ഫ്ളാറ്റിലാണ് സിദ്ധാർത്ഥ് താമസം. കുട്ടിയെ ഉപദ്രവിച്ച വിവരമറിഞ്ഞ് കുട്ടിയുടെ പിതാവാണ് എറണാകുളം നോർത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു. പിതാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അമ്മയെയും യുവാവിനെയും ഇന്നലെ വൈകിട്ട് കലൂരിൽ നിന്നു കസ്റ്റഡിയിലെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ടും ബി.എൻ.എസ് ആക്ടും ചുമത്തി. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കുട്ടി നിലവിൽ പിതാവിന്റെ സംരക്ഷണത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |